ശരണ്യയെ വിരാജ് പേട്ട് ആശുപത്രിയിലേക്ക് മാറ്റും. ശരണ്യയെ ആരോഗ്യവതിയാണെന്നും പരിശോധനക്ക് ശേഷം നാട്ടിലെത്തിക്കുമെന്നും അധികൃതർ പറയുന്നു
മംഗളൂരു: കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കുടുംബവുമായി ബന്ധപ്പെട്ടു. ശരണ്യ അമ്മയെ ഫോണിൽ വിളിച്ചു. മകളെ കണ്ടെത്തിയതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്ന് അമ്മ അറിയിച്ചു. വനംവകുപ്പ് സംഘവും പ്രദേശത്തെ ആദിവാസി വിഭാഗത്തിലെ ആളുകളുമാണ് ശരണ്യയെ നാലാം ദിവസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ശരണ്യ സുരക്ഷിതയാണെന്ന് തെരച്ചില്‍ സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശരണ്യയെ വിരാജ് പേട്ട് ആശുപത്രിയിലേക്ക് മാറ്റും. ശരണ്യയെ ആരോഗ്യവതിയാണെന്നും പരിശോധനക്ക് ശേഷം നാട്ടിലെത്തിക്കുമെന്നും അധികൃതർ പറയുന്നു. ശരണ്യയുടെ ട്രെക്കിങ് മുൻ അനുഭവങ്ങളാണ് അവർക്ക് തുണയായത്. സംഘത്തോടൊപ്പം പോയ ശരണ്യ പിന്നെ ഒറ്റപ്പെടുകയായിരുന്നു.

സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്ന് ശരണ്യ പറഞ്ഞു. എന്നാല്‍, ഫോണ്‍ ഓഫായി. ഒരു കുപ്പി വെള്ളം മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് ഡ്രോണിന് ദൃശ്യമാകുന്ന സ്ഥലത്താണ് നിന്നിരുന്നതെന്നും ശരണ്യ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് പ്രത്യേക നന്ദിയെന്ന് ശരണ്യയുടെ കുടുംബം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ആണ് നേരിട്ട് എത്തി ഈ ദൗത്യം കൂടുതൽ ശക്തമാക്കിയത്.
സന്തോഷം കൊണ്ട് ഒന്നും പറയാൻ കഴിയുന്നില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. സന്തോഷമുള്ള വാർത്തയാണ് വന്നതെന്ന് സഹോദരനും പറഞ്ഞു. തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സൂചന ലഭിച്ചത്. എത്രയും വേഗത്തിൽ ഇവരെ തടിയന്റമോൾ ട്രക്കിങ് ക്യാമ്പ് ഓഫിസിൽ എത്തിക്കും. നേരത്തെ ലഭിച്ച പരിശീലനമാണ് തുണയായത്. എട്ട് ടീമുകളാണ് പരിശോധന നടത്തിയത്. ഇതിൽ ആറ് സംഘം തിരിച്ചെത്തിയിരുന്നു. മറ്റ് ടീമും തിരികെ പോരാൻ ഒരുങ്ങുന്നതിനിടെയാണ് കണ്ടെത്തിയത്. വഴി തെറ്റി കുടുങ്ങിയതാണെന്നാണ് പറയുന്നത്. നക്സൽ വിരുദ്ധ സേനയും തിരച്ചിലിൽ പങ്കെടുത്തു.

