ഒരു കിലോ മത്തിക്ക് 250 മുതൽ 320 രൂപ വരെയായി, ട്രോളിംഗ് നിരോധനം കഴിഞ്ഞാൽ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷ

കൊച്ചി: സംസ്ഥാനത്ത് മത്തിക്ക് ക്ഷാമം. കടലിലെ ലഭ്യതകുറവിനൊപ്പം ട്രോളിംഗ് കൂടി എത്തിയതോടെയാണ് മത്തി കിട്ടാക്കനിയായത്. കടലിൽ ഇറങ്ങുന്ന ചുരുക്കം വള്ളങ്ങളിൽ നിന്ന് മത്തി കിട്ടുമെങ്കിലും ഇരുനൂറ്റിയമ്പത് മുതൽ മൂന്നൂറ്റി ഇരുപത് രൂപ വരെയാണ് വിപണി വില.

മീൻ എത്ര തരമുണ്ടെങ്കിലും മത്തിയോട് മലയാളികൾക്ക് ഒരു പ്രത്യേക മമതയാണ്. എന്നാൽ ട്രോളിംഗ് നിരോധനം തുടങ്ങിയത് മുതൽ മത്തി കിട്ടാനില്ല. കഴിഞ്ഞ ദിവസം കിലോ മത്തിക്ക് 320 രൂപ വരെയെത്തി. വില എത്ര താഴ്ന്നാലും 250ന് മുകളിൽ തന്നെ. തമിഴ‍്‍നാട്ടിൽ നിന്ന് ചെറിയ മത്തി എത്തുന്നുണ്ടെങ്കിലും നമ്മുടെ മത്തിയോടുള്ള മമത മലയാളികൾക്ക് അതിനോടില്ല.

കടലിൽ ചൂട് കൂടിയതോടെ മത്തി കുറഞ്ഞ് വരികയാണ്. മത്സ്യത്തൊഴിലാളികളുടെ ഈ ആശങ്ക സിഎംഎഫ്ആർഐ പോലുള്ള പഠന സംഘങ്ങളും ശരിവെച്ചിരുന്നു. സാധാരണ മത്തി കുറഞ്ഞാൽ അയല കൂടുമെന്ന പൊതുകണക്കും ഇപ്പോൾ തെറ്റുകയാണ്. കാലാവസ്ഥാ വ്യതിയാനം കടലിനെയാകെ ഉലയ്ക്കുകയാണ്. ഈ മാസം 31ന് ട്രോളിംഗ് നിരോധനം അവസാനിക്കും. അത് കഴിഞ്ഞാൽ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന കണക്കുകൂട്ടലിലാണ് തീരദേശ മേഖല.

മത്തി ലഭ്യത കുറഞ്ഞെന്ന് സാക്ഷ്യപ്പെടുത്തി പഠനവും

കേരളത്തിൽ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (CMFRI) പഠനം. കഴിഞ്ഞ വർഷം കേവലം 3,297 ടൺ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായി. മത്തിയുടെ ലഭ്യതയിൽ 1994 -ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. വാർഷിക ശരാശരിയേക്കാൾ 98 ശതമാനമാണ് കുറഞ്ഞത്. സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിലാണ് കണക്കുകൾ അവതരിപ്പിച്ചത്.

മത്തിയുടെ ലഭ്യതയിൽ വൻ ഇടിവ്, കഴിഞ്ഞ വർഷം ലഭിച്ചത് കേവലം 3297 ടൺ മത്തി

കേരളത്തിലെ ആകെ സമുദ്ര മത്സ്യലഭ്യത 2021 -ൽ 5.55 ലക്ഷം ടണ്ണാണ്. കൊവിഡ് കാരണം മീൻപിടുത്തം വളരെ കുറഞ്ഞ 2020 -നേക്കാൾ 54 ശതമാനം വർധനവാണ് ആകെ മത്സ്യ ലഭ്യതയിലുള്ളത്. 2020 -ൽ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും പിടിക്കപ്പെട്ട മത്സ്യം മറ്റിനം ചാളകൾ എന്ന് വിളിക്കപ്പെടുന്ന ലെസർ സാർഡിനാണ്. 65,326 ടൺ. അയലയും തിരിയാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചാള, മണങ്ങ്, മുള്ളൻ, ആവോലി എന്നിവ കുറഞ്ഞപ്പോൾ ചെമ്മീൻ, കൂന്തൽ, കിളിമീൻ എന്നിവയുടെ ലഭ്യതയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെന്ന് സിഎംഎഫ്ആർഐ സാക്ഷ്യപ്പെടുത്തുന്നു.