രാഷ്ട്രീയജീവിതത്തിലെ വ്യത്യസ്തമായ ഒരനുഭവം,സാമാജികരുടെ പ്രിവിലേജുകളുടെ ലംഘനം,നിയമപരമായി നേരിടുമെന്ന്ശശിതരൂര്‍
നിയമം അനുസരിക്കുന്നവരെ കയ്യേറ്റം ചെയ്യാൻ പൂർണ സ്വാതന്ത്ര്യം നൽകിയ നിയമ ലംഘകരുടെ ഭരണത്തിലേക്കാണ് കേരളം തരം താണിരിക്കുന്നത്
First Published Dec 23, 2023, 5:13 PM IST
തിരുവനന്തപുരം: ഡിജിപി ഓഫീസ് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ ശശി തരൂര്‍ രംഗത്ത്. രാഷ്ട്രീയ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ് ഇന്ന് ഉണ്ടായതെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു .സമാധാനപരമായ ഒരു റാലിയുടെ ഭാഗമായതിന് കേരള പോലീസിന്‍റെ ന്യായീകരിക്കാനാകാത്തതും നീതികെട്ടതുമായ ടിയർ ഗ്യാസ് പ്രയോഗത്തിനും ജലപീരങ്കി പ്രയോഗത്തിനും ഇരയായ നൂറിൽ പരം ആളുകളിൽ ഒരാളായെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിധ നിയമപ്രകാരമുള്ള അനുവാദങ്ങളും വാങ്ങിക്കൊണ്ട് നടത്തിയ പൊതുയോഗത്തിൽ പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമ്പോഴായിരുന്നു യാതൊരു പ്രകോപനവും കൂടാതെ ടിയർ ഗ്യാസ് പ്രയോഗം ഉണ്ടായത്. ആ ടിയർ ഗ്യാസ് ഷെൽ വന്നു വീണത് സ്റ്റേജിന്റെ പിൻവശത്തായിരുന്നു. പിന്നീട് തുരുതുരാ ടിയർ ഗ്യാസ് പ്രയോഗവും ജലപീരങ്കി പ്രയോഗവുമായിരുന്നു ഉണ്ടായത്.തൊലിപ്പുറത്തും കണ്ണുകളിലും ശ്വാസകോശത്തിലും അസഹ്യമായ വേദന അനുഭവപ്പെട്ട നിലയിൽ തന്നെ ഞാൻ ഡി ജി പി യുമായി സംസാരിക്കുകയും പോലീസിന്‍റെ ഈ ക്രൂരതക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു.ജന പ്രതിനിധികളായ വളരെയധികം എം പി മാരും എം എൽ എ മാരും ഇരുന്നിരുന്ന സ്റ്റേജിൽ ടിയർ ഗ്യാസ് പ്രയോഗം നടത്തിയത് സാമാജികരുടെ പ്രിവിലേജുകളുടെ ലംഘനമായി തന്നെയാണ് കണക്കാക്കേണ്ടത്. അത് നിയമപരമായി നേരിടുന്നതാണ്.
നിയമം അനുസരിക്കുന്നവരെ കയ്യേറ്റം ചെയ്യാൻ പൂർണ സ്വാതന്ത്ര്യം നൽകിയ നിയമ ലംഘകരുടെ ഭരണത്തിലേക്കാണ് കേരളം തരം താണിരിക്കുന്നത്. ഈ നികൃഷ്ടമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം കേരള മുഖ്യമന്ത്രിക്ക് തന്നെയാണെന്നും ശശി തരൂര്‍ പറഞ്ഞു.
Last Updated Dec 23, 2023, 5:13 PM IST