പത്തനംതിട്ടയിലും ശശി തരൂർ പങ്കെടുക്കുന്ന സെമിനാർ,സംഘാടനത്തിൽ കോൺഗ്രസിനു നേരിട്ട് ബന്ധമില്ല
ഡിസംബർ 4 ന് അടൂരിൽ യങ് ഇന്ത്യ എംപവർമെന്‍റ് എന്ന പേരിൽ സെമിനാർ. കോൺഗ്രസ് നയരൂപീകരണ സമിതിയുടെ സംസ്ഥാന അധ്യക്ഷൻ ജെ എസ് അടൂരാണ് പരിപാടിയുടെ സംഘാടകൻ
അടൂര്‍:ശശി തരൂരിന്‍റെ മലബാര്‍ പര്യടനം വിഭാഗീയ പ്രവര്‍ത്തനമെന്ന ആക്ഷേപങ്ങള്‍ക്കിടെ തെക്കന്‍ കേരളത്തിലും തരൂരിന് വേദികളൊരുങ്ങുന്നു.പത്തനംതിട്ടയിലും ശശി തരൂർ പങ്കെടുക്കുന്ന സെമിനാർ നടക്കും.ഡിസംബർ 4 ന് അടൂരിൽ വെച്ചാണ് യങ് ഇന്ത്യ എംപവർ മെന്റ് എന്ന പേരിൽ സെമിനാർ. കോൺഗ്രസ് നയരൂപീകരണ സമിതിയുടെ സംസ്ഥാന അധ്യക്ഷൻ ജെ എസ് അടൂരാണ് പരിപാടിയുടെ സംഘാടകൻ. സംഘാടനത്തിൽ കോൺഗ്രസിനു നേരിട്ട് ബന്ധമില്ലെങ്കിലും ജില്ലയിലെ തരൂർ അനുകൂല കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും
പൊതുപരിപാടി ആയിട്ടാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ തരൂരിന് ജില്ലയില്‍ എത്രമാത്രം പിന്തുണയുണ്ട് എന്നത് തിരിച്ചറിയാന്‍ ഈ സെമിനാര്‍ വഴിവയ്ക്കും.എഐസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് തരൂര്‍ മത്സരിച്ചപ്പോള്‍ നാമനിര്‍ദ്ദേശപത്രികയില്‍ ജില്ലയില്‍ നിന്ന് പി.മോഹന്‍രാജ് ഒപ്പിട്ടിരുന്നു.
കോൺഗ്രസ് രാഷ്ട്രീയത്തിലെ പുതിയ ചേരിതിരിവിൽ ശശി തരൂരിന് ഒപ്പമാണെന്ന വ്യക്തമായ സൂചന നൽകി എ ഗ്രൂപ്പ് . ഉമ്മൻചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് തരൂരിന് യൂത്ത് കോൺഗ്രസ് വേദി ഒരുക്കി കൊണ്ടാണ് ദിവസങ്ങളായി തുടരുന്ന സസ്പെൻസ് എ ഗ്രൂപ്പ് അവസാനിപ്പിച്ചത്. അടുത്ത മാസം മൂന്നിന് തരൂർ ഉദ്ഘാടനം ചെയ്യുന്ന കോട്ടയത്തെ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിന്റെ ആദ്യ പ്രചാരണ ബോർഡിൽ നിന്ന് വി.ഡി.സതീശന്‍റെ ചിത്രം പോലും ഒഴിവാക്കി.വിവാദമായതോടെ വീണ്ടും ഉള്‍പ്പെടുത്തി
ശശി തരൂരിന് വേദി നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസ് കോട്ടയം കമ്മറ്റി തീരുമാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. പരിപാടിയെ കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞു.സാധാരണ ഗതിയിൽ ഇത്തരം പരിപാടികൾ ഡിസിസിയെ അറിയിക്കുന്നതാണ് പതിവ്. യൂത്ത് കോൺഗ്രസിന്‍റെ നടപടിയെ സംബന്ധിച്ച് ചിലർ പരാതി നൽകിയിട്ടുണ്ട്. ഇത് മേൽഘടകത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.