തേന്‍ ശേഖരിക്കുന്ന സ്ഥലത്ത് മരത്തിന് താഴെയായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. തേന്‍ ശേഖരിക്കുന്നതിനിടെ ഇരുവരും താഴെ വീണതാകാം എന്നാണ് നിഗമനം.

തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിലെ രണ്ടു കുട്ടികള്‍ മരിച്ച സംഭവം തേന്‍ ശേഖരിക്കുന്നതിനിടയുള്ള അപകടമാണെന്ന് സംശയിക്കുന്നതായി പൊലീസ്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂയെന്ന് തൃശൂര്‍ റൂറല്‍ എസ്പി അറിയിച്ചു. കോളനിയിലെ കാടന്‍ വീട്ടില്‍ സുബ്രന്റെ മകന്‍ സജി കുട്ടന്‍ (16), രാജശേഖരന്റെ മകന്‍ അരുണ്‍ കുമാര്‍ (8) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇന്നലെ ഉച്ചയോടെയാണ് രണ്ടുപേരുടെയും മൃതദേഹം കോളനിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്. തേന്‍ ശേഖരിക്കുന്ന സ്ഥലത്ത് മരത്തിന് താഴെയായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. തേന്‍ ശേഖരിക്കുന്നതിനിടെ ഇരുവരും താഴെ വീണതാകാം എന്നാണ് നിഗമനം. അരുണ്‍കുമാറിന്റെ മൃതദേഹത്തിന് സജിയുടേതിനേക്കാള്‍ പഴക്കമുണ്ട്. അപകടം നടന്ന ഉടനെ അരുണ്‍ കുമാര്‍ മരിച്ചതായും പരുക്കേറ്റ സജി കുട്ടന്‍ പിന്നീട് മരിച്ചതായുമാണ് പൊലീസ് കണക്കാക്കുന്നത്. 

ഈ മാസം രണ്ടാം തീയതി രാവിലെ 10 മുതലാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ടു വരെ കോളനിക്കാര്‍ സ്വന്തംനിലയില്‍ അന്വേഷണം നടത്തി. പിന്നീടാണ് വെള്ളിയാഴ്ച രാവിലെ വെള്ളിക്കുളങ്ങര പൊലീസില്‍ പരാതിയുമായി എത്തിയത്. വെള്ളിയാഴ്ച തന്നെ പൊലീസും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ഫലപ്രദമായില്ല. തുടര്‍ന്ന് ജില്ലാ ഭരണകൂടത്തെയും ജില്ലാ പൊലീസ് സൂപ്രണ്ടിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ്, ഫോറസ്റ്റ്, വി.എസ്.എസ് എന്നിവയിലെ 100 ഓളം പേര്‍ എട്ട് സംഘങ്ങളായി തിരിഞ്ഞു അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പൊലീസിന്റെ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇനി ട്രിപ്പിള്‍ ലോക്ക്; 'ലൈസന്‍സ് റദ്ദാക്കും, ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല'; എംവിഡി മുന്നറിയിപ്പ്

YouTube video player