നാമകരണത്തിനുള്ള ആധുനിക മാനദണ്ഡങ്ങളില്‍ മിത്തുകള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. 

തിരുവനന്തപുരം: ചന്ദ്രനില്‍ ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്നത് അനുചിതമായ പ്രവര്‍ത്തനമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. ''ആകാശ ഗോളങ്ങള്‍ക്കും ബഹിരാകാശ ഇടങ്ങള്‍ക്കും പേര് നല്‍കുന്നതിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ അംഗീകരിച്ച മാനദണ്ഡങ്ങളാണ് എല്ലാ രാജ്യങ്ങളും പിന്തുടരുന്നത്. നാമകരണത്തിനുള്ള ആധുനിക മാനദണ്ഡങ്ങളില്‍ മിത്തുകള്‍ക്ക് യാതൊരു സ്ഥാനവുമില്ല. ഇന്ത്യക്ക് ആ പ്രത്യേക സ്ഥലത്തിന് സ്വന്തം രാജ്യത്തെ ശാസ്ത്രജ്ഞരുടെയോ, ബഹിരാകാശ ഗവേഷണരംഗത്ത് മുന്നേറ്റമുണ്ടാക്കിയ വ്യക്തികളുടേയോ പേരാണ് നല്‍കാനാവുന്നത്.'' അക്കാദമികവും ശാസ്ത്രീയവുമായ ഇത്തരം കാര്യങ്ങളില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് ആ മേഖലകളില്‍ ഒറ്റപ്പെടുന്നതിന് കാരണമായേക്കാമെന്ന് പരിഷത്ത് പ്രസിഡന്റ് ബി രമേശ്, ജനറല്‍ സെക്രട്ടറി ജോജി കൂട്ടുമ്മേല്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശാസ്ത്രത്തിന്റെ ഉജ്വലമായ നേട്ടങ്ങളെ പോലും രാഷ്ട്രീയ താത്പര്യങ്ങള്‍ വച്ച് കൊണ്ട് മതപരവും വിശ്വാസപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ആഗോളതലത്തില്‍ അക്കാദമിക ഗവേഷണ രംഗത്ത് ഇന്ത്യയെ നാണം കെടുത്തുകയും ചെയ്യുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പറഞ്ഞു. ''സ്വാതന്ത്ര്യദിന തലേന്ന് പുതുതായി കണ്ടെത്തിയ താമര ഇനത്തിന് സിഎസ്ഐആര്‍ നമോ 108 എന്ന് പേരിട്ടതിനു പിന്നിലെ രാഷ്ട്രീയ ലാക്കും അപലപനീയമാണ്. ചാന്ദ്രയാന്‍ മൂന്നിന്റെ വിജയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ പലതും ഭരണകക്ഷിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ പിന്‍പറ്റിയുള്ളതാകുന്നത് ശാസ്ത്രസമൂഹത്തിന് അങ്ങേയറ്റം അപമാനകരവുമാണ്. ശാസ്ത്ര സമൂഹം നിര്‍വ്വഹിക്കേണ്ട ചുമതലകള്‍ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളാക്കി മാറ്റുന്നത് ഒട്ടും അഭിഷണീയമല്ല. 1967ലെ അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ബഹിരാകാശ ഗോളങ്ങള്‍ മാനവരാശിയുടെ പൊതുസ്വത്താണ്. ആ ഉടമ്പടിയുടെ ലംഘനം ബഹിരാകാശ മേഖലയുടെ ദുരുപയോഗത്തിനെതിരെ ഇന്ത്യ കൈക്കൊണ്ടിട്ടുള്ള ധാര്‍മിക നിലപാടിനെയാണ് ദുര്‍ബലപ്പെടുത്തുന്നത്.'' ഇതെല്ലാം കണക്കിലെടുത്ത് ചന്ദ്രനിലെ ഈ പ്രത്യേകസ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്ത നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. 

ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോയ പണം അദാനിയുടേതല്ല, അത് ആരുടേത്? അന്വേഷണത്തിൽ പ്രശ്നം മറ്റൊരാൾക്കെന്ന് രാഹുൽ