'ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിൽ വെള്ളാപ്പള്ളി, കേസ് അന്വേഷണത്തിൽ ഇടപെട്ടു'; ആരോപണവുമായി സഹോദരി
ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിൽ വെള്ളാപ്പള്ളി നടേശനാണെന്നും കേസിന്‍റെ അന്വേഷണത്തിൽ വെള്ളാപ്പള്ളി ഇടപെട്ടെന്നും സഹോദരി ആരോപിച്ചു.
തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത. ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിൽ വെള്ളാപ്പള്ളി നടേശനാണെന്നും കേസിന്‍റെ അന്വേഷണത്തിൽ വെള്ളാപ്പള്ളി ഇടപെട്ടെന്നും സഹോദരി ആരോപിച്ചു. പതിനെട്ട് വർഷം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത നീക്കാനായിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ല. സിബിഐ അന്വേഷണം വേണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും സഹോദരി വ്യക്തമാക്കി.
ശാശ്വതീകാനന്ദ, ഇപ്പോൾ മഹേശൻ: ദുരൂഹ മരണങ്ങളിൽ പ്രതിരോധത്തിലായി വെള്ളാപ്പള്ളി
കണിച്ചുകുളങ്ങര യുണിയൻ സെക്രട്ടറിയുമായ കെ.കെ.മഹേശനെ എസ്എൻഡിപി ഓഫീസിൽ തൂങ്ങിമരിച്ചതിന് പിന്നാലെയാണ് പതിനെട്ട് വർഷം മുമ്പ് മരിച്ച സ്വാമി ശാശ്വതീകാനന്ദയുടെ മരണവും വീണ്ടും ചര്‍ച്ചയാകുന്നത്. രണ്ട് മരണങ്ങളിലും വെള്ളാപ്പള്ളി നടേശനെതിരെയാണ് ആരോപണങ്ങളുയരുന്നത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് മഹേശനെ ചോദ്യം ചെയ്തിരുന്നു. വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയുണ്ടെന്നും യൂണിയൻ നേതൃത്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നും മരണത്തിന് മുമ്പ് മഹേശനെഴുതിയ കത്തില്‍ വ്യക്തമായിരുന്നു. നേരത്തെ വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്നു മരിച്ച മഹേശൻ.