Asianet News MalayalamAsianet News Malayalam

ചെറുപുഴ കരാറുകാരന്‍റെ മരണം: കുറ്റക്കാരെന്ന് കണ്ടാൽ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ നടപടി; സതീശൻ പാച്ചേനി

മുൻ കെപിസിസി നിർവാഹക സമിതി അംഗം കെ കുഞ്ഞിക്കൃഷ്ണൻ നായർ ഉൾപ്പടെ മൂന്ന് പേർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് സതീശൻ പാച്ചേനിയുടെ പ്രതികരണം.

satheesan pacheni response for case against congress leaders in cherupuzha
Author
Kannur, First Published Sep 23, 2019, 4:46 PM IST

കണ്ണൂർ: ചെറുപുഴയിൽ കരാറുകാരൻ ജോയിയുടെ മരണത്തിൽ കോൺ​ഗ്രസ് നേതാക്കൾ കുറ്റക്കാരാണെന്ന് കണ്ടാൽ നടപടി എടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. നേതാക്കളെ രക്ഷിക്കാൻ ശ്രമിക്കില്ലെന്നും പാർട്ടി അന്വേഷണ റിപ്പോർട്ടിന്റെ ആദ്യ ഭാഗം സമർപ്പിച്ച ശേഷം നടപടി ആലോചിക്കുമെന്നും സതീശൻ പാച്ചേനി പറഞ്ഞു.

മുൻ കെപിസിസി നിർവാഹക സമിതി അംഗം കെ കുഞ്ഞിക്കൃഷ്ണൻ നായർ ഉൾപ്പടെ മൂന്ന് പേർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് സതീശൻ പാച്ചേനിയുടെ പ്രതികരണം. കെ കുഞ്ഞിക്കൃഷ്ണൻ നായർക്ക് 
പുറമേ  മുൻ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, ടി വി അബ്ദുൽസലീം എന്നിവർക്കെതിരെയാണ് കേസ്. ഇവർ ഇപ്പോൾ വഞ്ചനാക്കുറ്റക്കേസിൽ റിമാന്റിലാണ്.

കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയത് സ്വാ​ഗതാർഹമാണെന്ന് എം വി ജയരാജൻ പറഞ്ഞിരുന്നു. ഈ നേതാക്കളുടെ പേരിൽ കോൺ​​ഗ്രസ് നടപടി സ്വീകരിക്കുമോ എന്നും വഞ്ചനക്കാരെയും ആളുകളെ കൊലക്ക് കൊടുക്കന്നവരെയും നയിക്കുന്ന പാർട്ടിയാണ് കോൺ​ഗ്രസെന്നും എംവി ജയരാജൻ കുറ്റപ്പെടുത്തിയിരുന്നു.

കെ കരുണാകരന്‍റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു ഇവർക്കെതിരെയുള്ള  കേസ്. എട്ട് ഡയറക്ടര്‍മാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്. ഇവരുമായി പിണങ്ങിയ രണ്ട് ഡയറക്ടര്‍മാരാണ് നേതാക്കൾക്കെതിരെ കേസുകൊടുത്തത്. തിരിമറിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നേതാക്കളൾക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്. 
 

Follow Us:
Download App:
  • android
  • ios