നിലവിലെ രീതി തുടരണം; ആരാധന രീതി ഏകീകരിക്കാനുള്ള നീക്കത്തിനെതിരെ സത്യദീപം
ഏകപക്ഷീയമായി ആരാധനാക്രമത്തിൽ മാറ്റം വരുത്തരുതെന്നും മുഖപ്രസംഗം ആവശ്യപ്പെട്ടു
കൊച്ചി: ആരാധന രീതി ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിൽ മുഖപ്രസംഗം. സിറോ മലബാർ സഭയിൽ ആരാധനാക്രമം ഏകീകരിക്കാനുള്ള നീക്കത്തിനെതിരെയാണ് സത്യദീപം രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള രീതി തുടരുന്നതാണ് ഉചിതമെന്ന് മുഖപ്രസംഗത്തിലൂടെ സത്യദീപം പറയുന്നു. ഏകപക്ഷീയമായി ആരാധനാക്രമത്തിൽ മാറ്റം വരുത്തരുതെന്നും അൽമായർ, വൈദികർ എന്നിവരുമായി കൂടിയാലോചന വേണമെന്നും മുഖപ്രസംഗം ആവശ്യപ്പെട്ടു.
സഭയും സിനഡും ജനാഭിമുഖമാകണമെന്ന വിമർശനവും സത്യദീപത്തിലുണ്ട്. നിലവിൽ എറണാകുളം അങ്കമാലി അതിരൂപതയടക്കം 6 അതിരൂപതകളിൽ കുർബാന ജനാഭിമുഖമായാണ് നടക്കുന്നത്. എന്നാൽ കുർബാനയുടെ ആദ്യ ഭാഗം ജനങ്ങൾക്ക് അഭിമുഖമായും പ്രധാന ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. ഇക്കാര്യം വരുന്ന സിനഡ് വർഷകാല സമ്മേളനം ചർച്ച ചെയ്യാനിരിക്കെയാണ് അതിരൂപത മുഖപത്രം ആരാധനാക്രമം ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്ത് വരുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona