അതേ സമയം വെള്ളക്കെട്ട് ഉണ്ടെന്ന് പറഞ്ഞിട്ടും ഡ്രൈവർ ബസ് എടുത്തെന്ന് നാട്ടുകാർ പരാതി ഉയർത്തുന്നുണ്ട്.
കണ്ണൂർ: വീണ്ടും വെള്ളക്കെട്ടിൽ കുടുങ്ങി സ്കൂൾ ബസ്. പാനൂർ കെകെവിപി ആർ മെമ്മോറിയൽ എച്ച് എസ് എസിലെ സ്കൂൾ ബസാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷം കുട്ടികളെയും കൊണ്ട് മടങ്ങുന്ന വഴിയാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. കുട്ടികളെ മറ്റൊരു വണ്ടിയിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി. കടവത്തൂർ മുണ്ടത്തോട് റോഡിലാണ് ബസ്സ് കുടുങ്ങിയത്. അതേ സമയം വെള്ളക്കെട്ട് ഉണ്ടെന്ന് പറഞ്ഞിട്ടും ഡ്രൈവർ ബസ് എടുത്തെന്ന് നാട്ടുകാർ പരാതി ഉയർത്തുന്നുണ്ട്. കുടുങ്ങിയ ബസ് വെള്ളക്കെട്ടിൽ നിന്നും പുറത്തെത്തിച്ചു.
കോഴിക്കോട് ചെക്കിയാട് പഞ്ചായത്തിൽ സ്കൂൾ ബസും റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയിരുന്നു. പാലം മറികടക്കാൻ ശ്രമിക്കവെയാണ് ബസ് വെള്ളക്കെട്ടിൽ നിന്നുപോയത്. ബസിൽ 25 ൽ അധികം കുട്ടികൾ ഉണ്ടായിരുന്നു. സ്കൂൾ കുട്ടികളെ നാട്ടുകാർ ചേര്‍ന്ന് ബസ്സിൽ നിന്ന് പുറത്തിറക്കി.
എൽ.കെ.ജി, യു.കെ.ജി, എൽ.പി സ്കൂൾ വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. കനത്ത മഴയുണ്ടായിട്ടും കോഴിക്കോട്ടെ സ്കൂളുകൾക്ക് അവധി നൽകിയിരുന്നില്ല. പാലത്തിന്‍റെ അപ്പുറത്തായി വലിയ രീതിയില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. വെള്ളക്കെട്ടിലൂടെ പോയ ബസ് പാലത്തിലെത്തിയപ്പോള്‍ നിന്നുപോവുകയായിരുന്നു. ഇതിനുശേഷം പാലത്തിലും വെള്ളം കയറി. നാട്ടുകാര്‍ വേഗത്തില്‍ ഇടപെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്.

