അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ബീമ സനീഷിന്റെ മകൾ ആമിന (21) യ്ക്കാണ് പരിക്കേറ്റത്.

അമ്പലപ്പുഴ: വിജയലഹരിയിൽ മതിമറന്നെത്തിയ എസ് ഡി പി ഐ പ്രവർത്തകർ എൽ ഡി എഫ് പ്രവർത്തകരുടെ വീട് ആക്രമിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ബീമ സനീഷിന്റെ മകൾ ആമിനയ്ക്കാണ് (21) പരിക്കേറ്റത്.

എസ് ഡി പി ഐ സ്ഥാനാർത്ഥിയായി വിജയിച്ച ഷെമീർ ഉൾപ്പെടെ 30 ഓളം പ്രവർത്തകർ വീട്ടിലേക്ക് പടക്കമെറിയുകയായിരുന്നുവെന്ന് ബീമ പറയുന്നു. വീടിന് മുന്നിൽ നിന്ന മകൾ ആമിന (21), ഭർതൃ പിതാവിന്റെ ഉമ്മ ഷെരീഫ ബീവി (81)എന്നിവർ ഭയന്ന് വീടിനുള്ളിൽ കയറി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ, സിപിഎം വണ്ടാനം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ സനീഷ് വിഷയം ചോദ്യം ചെയ്തതോടെ എസ്ഡിപിഐക്കാർ സനീഷിനെയും മകളെയും ആക്രമിക്കുകയും പിന്നീട് വീടിനുനേർക്ക് കല്ലെറിയുകയുമായിരുന്നു.

ആമിനയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കല്ലേറിൽ പരിക്കേറ്റ ആമിനയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സനീഷിന്റെ സമീപവാസിയും സിപിഎം വണ്ടാനം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ബി അൻസാരിയുടെയും പാർട്ടി അനുഭാവി സിജുവിന്റെയും വീടിനു നേരെയും ആക്രമണമുണ്ടായി. പടക്കമെറിഞ്ഞും കല്ലുകൾ എറിഞ്ഞും സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വധഭീഷണി ഉയർത്തുകയുമായിരുന്നു.

വിവരമറിഞ്ഞ് അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് അക്രമികൾ പിന്തിരിഞ്ഞത്. എസ്ഡിപിഐ സ്ഥാനാർത്ഥിയായി വിജയിച്ച ഷെമീറിന്റെ നേതൃത്വത്തിൽ വൈകിട്ട് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയായിരുന്നു ആക്രമണം. ആഹ്ലാദപ്രകടനത്തിന്റെ മറവിൽ എൽ ഡി എഫ് പ്രവർത്തകർക്കും അവരുടെ വീടുകൾക്കും നേരെ ആക്രമം നടത്തിയവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.