എകെജി സെന്ററിലെത്തിയപ്പോൾ ഇരിക്കാൻ പറഞ്ഞുവെന്നും പത്ത് മിനുട്ട് അവിടെ ഇരുന്ന ശേഷമാണ് തിരിച്ചുപോയതെന്നും എസ്ഡിപിഐ നേതാവ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു

തിരുവനന്തപുരം : എകെജി സെൻററര്‍ സന്ദ‍ര്‍ശനത്തിനെത്തിയ നേതാക്കളെ തിരിച്ചയച്ചെന്ന സിപിഎമ്മിന്റെ വിശദീകരണം തള്ളി എസ്ഡിപിഐ. എകെജി സെന്ററിലെത്തിയപ്പോൾ ഇരിക്കാൻ പറഞ്ഞുവെന്നും പത്ത് മിനുട്ട് അവിടെ ഇരുന്ന ശേഷമാണ് തിരിച്ചുപോയതെന്നും എസ്ഡിപിഐ നേതാവ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. നേതാക്കളെ കാണാൻ ആവശ്യപ്പെട്ടിരുന്നില്ല. ഇറങ്ങിപ്പോകാനും ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആക്രമണം നടന്ന എകെജി സെന്ററിൽ നിന്ന് എസ്ഡിപിഐ നേതാക്കൾ പുറത്ത് വരുന്ന ചിത്രം നേരത്തെ വലിയ വിവാദമായിരുന്നു. എകെജി സെന്റർ എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചുവെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടന്നത്. നേതാക്കളുടെ ഓഫീസ് സന്ദര്‍ശനം എന്ന നിലയിലാണ് എസ്ഡിപിഐ സോഷ്യൽ മീഡിയയിൽ ചിത്രം ഇട്ടത്. വിവാദമായതോടെ സിപിഎം വിശദീകരണവുമായി എത്തി. എസ്ഡിപിഐ നേതാക്കളെ ഓഫിസിൽ കയറ്റാതെ തിരിച്ചയച്ചെന്നായിരുന്നു എകെജി സെന്ററിൽ നിന്നുള്ള വിശദീകരണം. 

അടിയന്തര പ്രമേയ ചര്‍ച്ചയിലുടനീളം ഫോട്ടോ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കി. അഭിമന്യു വധക്കേസിന് പിന്നിലെ സംഘടനയുമായാണ് സിപിഎമ്മിന്റെ ചങ്ങാത്തമെന്നായിരുന്നു വിമര്‍ശം. ഇതോടെ എസ്ഡിപിഐ നേതാക്കളെ ഓഫീസിന് പുറത്ത് നിന്ന് തന്നെ തിരിച്ചയക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രിയും വിശദീകരിച്ചു. എന്നാൽ ഒത്തുകളി പുറത്തായെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. 


എകെജി സെൻററിന് നേരെ നടന്ന അക്രമം ആസൂത്രിതം - മുഖ്യമന്ത്രി

എകെജി സെൻററിന് നേരെ നടന്ന അക്രമം ആസൂത്രിതമാണെന്നും പൊലീസിന് വീഴ്ച പറ്റിയെങ്കിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി. അക്രമത്തിന് പിന്നിൽ കോൺഗ്രസ്സാണെന്ന സിപിഎം നേതാക്കളുടെ ആരോപണം നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി ഏറ്റെടുത്തില്ല. പൊലീസ് ഒത്താശയോടെ സിപിഎം അറിഞ്ഞ് നടത്തിയ അക്രമമെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം.

ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് അക്രമത്തിൽ പൊലീസ് വീഴ്ചയിൽ പ്രതിപക്ഷ അടിയന്തിര പ്രമേയം. അസാധാരണ നടപടിക്കാണ് കേരള നിയമസഭ ഇന്ന് സാക്ഷിയായത്. എകെജി സെൻറ‌‌ർ അക്രമം പ്രതിപക്ഷം അടിയന്തിര പ്രമേയമാക്കിയപ്പോൾ ഒഴിഞ്ഞുമാറിയെന്ന് പഴി ഒഴിവാക്കാൻ ഭരണപക്ഷം ചർച്ചക്ക് തയ്യാറായി. പൊലീസ് കാവലുണ്ടായിട്ടും നടന്ന അക്രമം, മിനുട്ടിനുള്ളിൽ ഇപി ജയരാജൻ സ്ഥലത്തെത്തി കോൺഗ്രസ്സിനെ കുറ്റപ്പെടുത്തി, പിന്നീടങ്ങോട്ട് സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഓഫീസുകൾ തകർത്തു. സിപിഎമ്മിനെ സംശയ നിഴലിൽ നിർത്തിയായിരുന്നു നോട്ടീസ് നൽകിയ പിസി വിഷ്ണുനാഥ് അടക്കമുള്ള പ്രതിപക്ഷനിരയുടെ വിമർശനം. നാലുദിവസമായിട്ടും പൊലീസ് ഇരുട്ടിൽതപ്പുന്നതിന് രൂക്ഷവിമർശനനും പരിഹാസവും. എന്നാൽ പൊലീസഅ അന്വേഷണത്തെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.