അതിർത്തി കടക്കുന്ന മലയാളി കർഷകരുടെ ശരീരത്തിൽ സീൽ പതിപ്പിച്ച് കർണാടക, പരാതി , ഇടപെട്ട് മുഖ്യമന്ത്രി
മാനന്തവാടി-മൈസൂര്‍ റോഡിലെ ബാവലി ചെക്‌പോസ്റ്റിലാണ് യാത്രക്കാരുടെ കൈയ്യില്‍ തിയ്യതി രേഖപ്പെടുത്തിയ മുദ്ര പതിപ്പിക്കുന്നത്.
മാനന്തവാടി:വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കു പോകുന്ന കര്‍ഷകരുടെ ശരീരത്തില്‍ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സീൽ പതിപ്പിക്കുന്നതായി പരാതി. മാനന്തവാടി-മൈസൂര്‍ റോഡിലെ ബാവലി ചെക്‌പോസ്റ്റിലാണ് യാത്രക്കാരുടെ കൈയ്യില്‍ തിയ്യതി രേഖപ്പെടുത്തിയ മുദ്ര പതിപ്പിക്കുന്നത്.
കേരളത്തിൽ നിന്ന് കർണാടകയിലേക്ക് കടക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിവാദ നടപടി. വയനാട് മാനന്തവാടി, പടിഞ്ഞാറത്തറ സ്വദേശികളായ കർഷകരാണ് പരാതിയുമായി രംഗത്തെത്തിയത്.
വയനാട്ടിൽ നിന്ന് മൈസൂര്‍ ജില്ലയിലേക്ക് കടക്കാൻ ഉപയോഗിക്കുന്ന ബാവലി ചെക്‌പോസ്റ്റിലാണ് ഇത്തരത്തില്‍ യാത്രക്കാരുടെ കയ്യില്‍ മുദ്ര പതിപ്പിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി വയനാട് ജില്ല കളക്ടർക്ക് നിർദേശം നൽകി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona