അർജുന്റെ മരണം കൊലപാതകമാണെന്ന ആരോപണം ഉന്നയിച്ച് കുടുംബം കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു

കൊച്ചി: തുനീഷ്യയിൽ നിന്ന് കാണാതായ മലയാളിയായ കപ്പൽ ജീവനക്കാരൻ അർജുൻ രവീന്ദ്രന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. ഇക്കഴിഞ്ഞ ഏപ്രീല്‍ 27 ന് എം വി എഫിഷന്‍സി കപ്പലില്‍ നിന്നാണ് അർജുനെ കാണാതായത്. തുനീഷ്യയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം എന്നായിരുന്നു വിവരം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായിരുന്നു അര്‍ജുന്‍ രവീന്ദ്രൻ.

തുനീഷ്യയിൽ നങ്കൂരമിട്ടതായിരുന്നു എം വി എഫിഷൻസി എന്ന കപ്പൽ. അർജുന്റെ മരണം കൊലപാതകമാണെന്ന് കുടുംബത്തിനും ബന്ധുക്കൾക്കും സംശയം ഉണ്ടായിരുന്നു. ഈ ആരോപണം ഉന്നയിച്ച് കുടുംബം കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് കപ്പൽ അധികൃതർ മൃതദേഹം കണ്ടെത്തി. ദിവസങ്ങൾക്കു ശേഷമാണ് തുനീഷ്യൻ കടലിൽ മൃതദേഹം കണ്ടെത്തിയത്. തുനീഷ്യയിൽ നിന്ന് മറ്റന്നാൾ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനാണ് ഇപ്പോൾ ഹൈക്കോടതി ഉത്തരവിട്ടത്. മഹാരാഷ്ട്രയിൽ നിന്നുള്ളതാണ് എം വി എഫിഷൻസി എന്ന കപ്പൽ. 

ഏപ്രീല്‍ മാസം മാത്രം മൂന്ന് മലയാളികളെയാണ് കപ്പലില്‍ നിന്ന് കാണാതായത്. മാര്‍ഷല്‍ ഐലന്‍റ് എന്ന കപ്പലില്‍ സീമാനായിരുന്നു കാസര്‍കോട് ഉദുമ സ്വദേശി പ്രശാന്ത്. ഏപ്രീല്‍ 24 ന് ജോലിയില്‍ പ്രവേശിച്ചിരുന്നുവെങ്കിലും പിന്നീട് സിംഗപ്പൂരില്‍ നിന്ന് കാണാതായി എന്നാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. തൃശൂര്‍ സ്വദേശി അദിത് സുനില്‍കുമാറിന് കപ്പലിലെ കാറ്ററിംഗ് വിഭാഗത്തിലായിരുന്നു ജോലി. ഏപ്രീല്‍ 14 ന് എംടി അലിമസ് കപ്പലില്‍ നിന്ന് കാണാതായി. ഇത്തരം കാണാതാവലുകളില്‍ ബന്ധുക്കള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. കുടുംബത്തിന്‍റെ അത്താണിയായ അംഗങ്ങളാണ് പലപ്പോഴും യാതൊരു വിവരവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്നത്.