ഇടതുമുന്നണിയുടെ കനത്ത തോൽവി പിണറായി വിജയനെതിരായ വിധി എഴുത്താണെന്ന് സെബാസ്റ്റ്യൻ പോൾ. പിണറായിയുടെ ഏകാധിപത്യമായിരുന്നു പാർട്ടിയിലെന്നും അദ്ദേഹത്തിന്റെ ഭാഷ പോലും ഒരു നല്ല ഭരണാധികാരിക്ക് ചേർന്നതല്ലെന്നും സെബാസ്റ്റ്യൻ പോൾ കുറ്റപ്പെടുത്തി.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത തോല്‍വിക്ക് പിന്നാലെ പിണറായി വിജയനെതിരെ മുന്‍ എംപിയും ഇടത് സഹയാത്രികനുമായ അഡ്വ. സെബാസ്റ്റ്യൻ പോൾ. കനത്ത തോൽവി പിണറായി വിജയനെതിരായ വിധി എഴുത്താണെന്ന് സെബാസ്റ്റ്യൻ പോൾ വിമര്‍ശിച്ചു. പിണറായിയുടെ ഏകാധിപത്യമായിരുന്നു പാർട്ടിയിലെന്നും അദ്ദേഹത്തിന്റെ ഭാഷ പോലും ഒരു നല്ല ഭരണാധികാരിക്ക് ചേർന്നതല്ലെന്നും സെബാസ്റ്റ്യൻ പോൾ കുറ്റപ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം ഏറ്റെടുക്കരുതെന്നും പിണറായിക്ക് അതിനുള്ള പ്രാപ്തിയില്ലെന്നും സെബാസ്റ്റ്യൻ പോൾ വിമര്‍ശിച്ചു. എൽഡിഎഫിന് വേണ്ടിയല്ല ഒരു വ്യക്തിക്ക് വേണ്ടിയായിരുന്നു ഇത്തവണ വോട്ട് ചോദിച്ചത്. തുടർഭരണം എന്നത് ജനാധിപത്യ സങ്കല്പമല്ല. ആരാലും ചോദ്യം ചെയ്യപ്പെടരുത് എന്ന രീതിയിലാണ് പിണറായി ഇരുന്നത്. ഈ തോൽവിയുടെ ഉത്തരവാദി പിണറായി വിജയൻ മാത്രമാണെന്നും. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പാർട്ടിക്ക് വിധേയനായിട്ടായിരുന്നു പ്രവർത്തിക്കേണ്ടത്. ഇപ്പോൾ പാർട്ടി സെക്രട്ടറി ഉണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സെബാസ്റ്റ്യൻ പോൾ കുറ്റപ്പെടുത്തുന്നു. 

പിണറായിക്ക് ഒന്നിലും ഒരു മനസ്താപം ഉണ്ടായിട്ടില്ല. തനിക്ക് തോന്നിയത് താൻ ചെയ്യും എന്ന രീതിയിലായിരുന്നു പോക്ക്. ഈ തോൽവി ഉണ്ടായില്ലെങ്കിൽ സിപിഎമ്മിന്റെ അവസ്ഥ പരിതാപകരം ആകുമായിരുന്നു. വിമർശനം പിണറായിക്ക് സഹിക്കാനാകില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. തന്റെ പാർലമെന്ററി പ്രവർത്തനം അവസാനിപ്പിച്ചത് പിണറായി വിജയനാണെന്നും സെബാസ്റ്റ്യൻ പോൾ ആരോപിച്ചു.

YouTube video player