75 ശതമാനം കടന്ന് പോളിംഗ്: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ മികച്ച ജനപങ്കാളിത്തം
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ മികച്ച പോളിംഗ് നിരക്ക് ഉച്ചയ്കക് ഒരു മണിയോടെ പോളിംഗ് അൻപത് ശതമാനം കടന്നു.
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്.രാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ കണ്ട നീണ്ട ക്യൂ ഉച്ച കഴിഞ്ഞും തുടരുകയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും പോളിംഗ് അൻപത് ശതമാനം കടന്നു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് , വയനാട് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
(വൈകിട്ട് അഞ്ച് മണിക്കുള്ള കണക്ക്)
പോളിംഗ് ശതമാനം 74. 62%
വയനാട്- 77.66%
പാലക്കാട് - 75.79%
തൃശൂർ 73.12 %
എറണാകുളം 75.09 %
കോട്ടയം 72.66 %
കൊച്ചി കോർപ്പറേഷൻ - 60.02
തൃശ്ശൂർ കോര്‍പ്പറേഷന്‍ - 61.19
ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേതിന് സമാനമായി ഇന്നും അതിരാവിലെ മുതൽ വോട്ടർമാരുടെ നീണ്ട ക്യൂവാണ് ബൂത്തുകൾക്ക് മുന്നിൽ കാണാനാവുന്നത്. എല്ലാ ജില്ലകളിലും സ്ഥിതി സമാനമാണ്. കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ 99 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്.
457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പി പി ഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം.
കോട്ടയത്ത് കേരള കോൺഗ്രസ് എം, ജോസഫ് വിഭാഗങ്ങൾക്ക് അഭിമാനപ്പോരാട്ടമാണ് ഇക്കുറി. ഇന്നത്തെ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് കേരള കോൺഗ്രസിന്റെ കൂടുമാറ്റം എങ്ങിനെ പ്രതിഫലിക്കുമെന്ന് കൂടി വ്യക്തമാവും. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം നേട്ടമാകുമെന്ന് കരുതുന്ന ഇടതുമുന്നണിക്കും, കേരള കോൺഗ്രസ് എം പോയത് തങ്ങളെ ബാധിക്കില്ലെന്ന് അവകാശപ്പെടുന്ന യുഡിഎഫിനും അഭിമാന പോരാട്ടമാണ് ഇന്ന്.
രണ്ട് തവണ തുടർച്ചയായി കൊച്ചി കോർപറേഷൻ ഭരണം പിടിച്ച യുഡിഎഫ് ഇത് നിലനിർത്താനുള്ള കഠിന പരിശ്രമത്തിലാണ്. എന്നാൽ ജനപിന്തുണ തങ്ങൾക്കാണെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. യുഡിഎഫിന് ഹാട്രിക് അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ശക്തമായ പ്രചാരണമാണ് എൽഡിഎഫ് കാഴ്ചവെച്ചത്. ഇന്നത്തെ വോട്ടെടുപ്പിൽ ബിജെപിക്ക് വലിയ പ്രതീക്ഷകളുള്ള രണ്ട് ജില്ലകളാണ് തൃശൂരും പാലക്കാടും. തൃശ്ശൂർ കോർപറേഷനിലേക്ക് കൂടുതൽ മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.
പാലക്കാട് നഗരഭരണം തിരികെ പിടിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന കിഴക്കമ്പലത്തും സമീപമുള്ള നാല് പഞ്ചായത്തുകളിലും ജനകീയ കൂട്ടായ്മയായ ട്വൻ്റി 20 -യുടെ പ്രകടനമാണ് ഉറ്റുനോക്കപ്പെടുന്നത്. കിഴക്കമ്പലത്ത് ഭരണം നിലനിർത്താനും മറ്റു പഞ്ചായത്തുകളിലും വിജയം ആവർത്തിക്കാൻ സാധിച്ചാലും എറണാകുളത്തിൻ്റെ രാഷ്ട്രീയഭൂപടം തന്നെ ഒരു പക്ഷേ ട്വൻ്റി 20 മാറ്റിയെഴുത്തിയേക്കും.
350 ഗ്രാമപഞ്ചായത്തുകളിലേക്കും 58 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 5 ജില്ലാ പഞ്ചായത്തിലേക്കും രണ്ട് കോർപ്പറേഷനുകളിലേക്കും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 451 തദ്ദേശഭരണസ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്ക് ജനങ്ങൾ തങ്ങളുടെ പ്രതിനിധിയെ ഇന്ന് കണ്ടെത്തും.