വർക്കല എസ്ആർ മെഡിക്കൽ കോളേജിനെതിരെ ജപ്തി നോട്ടീസ്
60 ദിവസത്തിനകം 127 കോടി രൂപയും പലിശയും അടക്കണം എന്നാണ് നോട്ടീസില്‍ പറയുന്നത്. അല്ലെങ്കിൽ മാനേജ്‌മെന്റിന് കീഴിലെ വസ്തുക്കൾ ഏറ്റെടുക്കുമെന്നാണ് അന്ത്യശാസനം.
തിരുവന്തപുരം: വർക്കല എസ്ആർ മെഡിക്കൽ കോളേജ് മാനേജ്മെന്‍റിനെതിരെ ജപ്തി നോട്ടീസ്. സൗത്ത് ഇന്ത്യൻ ബാങ്കാണ് ജപ്തി നടപടികൾ തുടങ്ങിയത്. 60 ദിവസത്തിനകം വായ്പാ കുടിശ്ശികയായ 127 കോടി രൂപയും പലിശയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സൗത്ത് ഇന്ത്യൻ ബാങ്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. അല്ലെങ്കിൽ മാനേജ്‌മെന്റിന് കീഴിലെ വസ്തുക്കൾ ഏറ്റെടുക്കുമെന്ന് നോട്ടീസിന്‍റെ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
എസ്ആർ മെഡിക്കൽ കോളേജിൽ വിജിലൻസ് വ്യാപക ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെയാണ് മാനേജ്മെന്റിനെതിരായ ജപ്തി നടപടികള്‍. എസ്ആർ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനായ ആർ ഷാജിയുടെ വസ്തുവകകൾ ജപ്തി ചെയ്യുമെന്നാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുന്നറിയിപ്പ്. വായ്പാ കുടിശ്ശികയായ 122 കോടി രൂപയും പലിശയും ഉടൻ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ആർ കോളേജ് മാനേജ്മെന്റിന് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, തിരിച്ചടവ് ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ജപ്തി നോട്ടീസ് നൽകിയത്. 127 കോടി രൂപയും അനുബന്ധ പലിശയും 60 ദിവസത്തിനകം അടക്കണമെന്നാണ് അന്ത്യശാസനം. എന്നാൽ, തർക്കം കോളേജിനെ ബാധിക്കില്ലെന്നാണ് ചെയർമാൻ ഷാജിയുടെ പ്രതികരണം. കേസ് ഹൈക്കോടിയുടെ പരിഗണനയിലാണെന്നും തിരിച്ചടവിന് തയ്യാറാണെന്നും ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.