മുഖ്യമന്ത്രിയെ ആരും വഴിയിൽ തടഞ്ഞിട്ടില്ലെന്നും ചേന്തി അനിലിന് സംഭവിച്ചത് പരിചയക്കുറവ് ആണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പീതാംബരക്കുറുപ്പ്.

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ വഴിയിൽ തടഞ്ഞെന്ന സംഭവത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പീതാംബരക്കുറുപ്പ്. മുഖ്യമന്ത്രിയെ ആരും വഴിയിൽ തടഞ്ഞിട്ടില്ലെന്നും ചേന്തി അനിലിന് സംഭവിച്ചത് പരിചയക്കുറവ് ആണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ഭാവനയ്ക്കനുസരിച്ച് എന്ത് രീതിയിലും കേസെടുക്കുന്നവരാണ്. മുഖ്യമന്ത്രി വരുമെന്ന പ്രതീക്ഷയിൽ സംഘാടകർ തെരഞ്ഞെടുപ്പ് പോലെ പ്രചാരണം നടത്തി. ചേന്തി അനിലിന് സംഭവിച്ചത് പരിചയ്ക്കുറവാണെന്നും അദ്ദേഹത്തെ ക്രിമിനലിനെ പോലെ കാണുന്നത് ശരിയല്ലെന്നും പീതാംബരക്കുറുപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത് പെട്ടെന്നുണ്ടായ വൈകാരിക പ്രകടനമാണ്. ശത്രുത മനോഭാവത്തോടെ അല്ല മുഖ്യമന്ത്രി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത്. മുഖ്യമന്ത്രി മുൻവിധിയോടെ കയർത്തു എന്ന് പറയുന്നത് ക്രൂരതയെന്നും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന പീതാംബരക്കുറുപ്പ് പറഞ്ഞു.