കേന്ദ്ര സമിതിയുടെ നിർദേശങ്ങൾ കാറ്റിൽ പറത്തി പിണറായി വിജയന്റെ നീക്കം. കണ്ണൂരിലെ പൊതു പരിപാടികളിൽ നിറഞ്ഞുനിൽക്കുന്നത് പഴയ പിണറായി വിജയൻ ശൈലി. നിലവിലെ നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കാൻ പുതു ചേരി ഒരുങ്ങുകയാണ്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ പ്രത്യേക സംസ്ഥാന സമിതി യോഗം ചേരാനിരിക്കെ കേന്ദ്ര സമിതിയുടെ നിർദേശങ്ങൾ കാറ്റിൽ പറത്തി പിണറായി വിജയന്റെ നീക്കം. കണ്ണൂരിലെ പൊതു പരിപാടികളിൽ നിറഞ്ഞുനിൽക്കുന്നത് പഴയ പിണറായി വിജയൻ ശൈലി ആണ്. തെറ്റുപറ്റിയത് പാർട്ടിക്കല്ല അണികൾക്ക് ആണെന്ന പ്രഖ്യാപനം ആണ് അദ്ദേഹം ആവർത്തിക്കുന്നത്. വരാനിരിക്കുന്ന ചർച്ചകൾക്ക് തടയിടുക എന്ന ലക്ഷ്യം കൂടി അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്ക് പിന്നിൽ ഉണ്ട്.

വിപുലീകൃത കമ്മിറ്റിക്ക് മുൻപ് സിപിഎമ്മിൽ പ്രകടമാകുന്നത് ചേരിതിരിവാണ്. നിലവിലെ നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കാൻ പുതു ചേരി ഒരുങ്ങുകയാണ്. തോൽവിയുടെ കാരണങ്ങൾ അംഗീകരിക്കാതെ പിണറായി പക്ഷം നീങ്ങുമ്പോൾ അത് വലിയൊരു വിഭാഗം അംഗീകരിക്കുന്നില്ല. അതേസമയം, പ്രതിപക്ഷ ഉപനേതാവ് തർക്കം മുറുകുന്നതിനിടെ സിപിഐ സംസ്ഥാന നിർവാഹക സമിതി ഇന്ന് ദില്ലിയിൽ ചേരും. കേന്ദ്ര സെക്രട്ടേറിയേറ്റ്, ദേശീയ നിർവാഹ​ക സമിതി, ദേശീയ കൗൺസിൽ യോ​ഗങ്ങൾ നാളെ നടക്കും. കേന്ദ്ര നയങ്ങൾക്കെതിരെ ഒരു ലക്ഷത്തോളം പേരെ അണിനിരത്തുന്ന 'ബദ്ലാവ് ജരൂരി ഹേ' പ്രതിഷേധ റാലി ഇന്ന് രാംലീല മൈതാനിയിലും നടക്കും.