നിയമസഭ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് തോൽവിക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമീപനത്തോടുള്ള വിയോജിപ്പാണെന്ന് മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മയിൽ. ജയസാധ്യത പരിഗണിക്കാതെ സ്ഥാനാർത്ഥികളെ നിർണ്ണയിച്ചതും മുന്നണിക്കകത്തെ പ്രശ്നങ്ങളുമാണ് വലിയ തകർച്ചയ്ക്ക് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. 

പാലക്കാട്: പിണറായി വിജയൻ്റെ സമീപനത്തോടുള്ള വിയോജിപ്പാണ് നിയമസഭ തെര‍ഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽക്കാനുള്ള കാരണമെന്ന് മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മയിൽ. തോൽവിയുടെ ഉത്തരവാദിത്തം സിപിഎമ്മിനുണ്ടെന്നും മുന്നണിക്കകത്ത് ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ജയസാധ്യതയ്ക്ക് പകരം അനാവശ്യം സാങ്കേതികത്വം പറഞ്ഞ് പലരെയും മാറ്റി നിർത്തിയത് തിരിച്ചടിയായെന്നും കെഇ ഇസ്മയിൽ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പരാജയമുണ്ടെകുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഇത്ര വലിയ ഒരു തോൽവി ആരും പ്രതിക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. വളരെ വലിയ തകർച്ചയാണ് എൽഡിഎഫിന് ഉണ്ടായിട്ടുള്ളത്. പാർട്ടികളും മുന്നണികളും ഇത് പരിശോധിക്കേണ്ടതുണ്ട്. ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടെന്ന് തോനുന്നില്ലെന്നും പാർട്ടിയോടും നേതൃത്വത്തോടും പിണറായിയുടെ സമീപനത്തോടുമുള്ള വിരോധമാണ് എൽഡിഎഫിൻ്റെ പരാജയത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊക്കെ പരിശോധിക്കേണ്ടതുണ്ടെന്നും എന്തൊക്കെ തിരുത്തേണ്ടതുണ്ടോ അതൊക്കെ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണിയുടെ ലീഡർഷിപ്പ് മാർക്കിസ്റ്റ് പാർട്ടിക്കാണ്. അതിൻ്റെ ലീഡർഷിപ്പ് മുഖ്യമന്ത്രിക്കാണ്. വിജയമാണ് ഒരു സ്ഥാനാർഥി നിർണയത്തിലെ അന്തിമമായ ലക്ഷ്യം അതിൽ പാളിയെന്നും അദ്ദേഹം പറഞ്ഞു. വിമതന്മാരായ രണ്ടുപേർ മത്സരിച്ചു. തക്കതായ കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് അവർ വിമതരായി മത്സരിച്ചത്. അത്തരം കാരണങ്ങളുണ്ടാകുമ്പോൾ ആരോപണവിധേയരായവരെ മാറ്റി നിർത്താൻ തയ്യാറാവണമായിരുന്നു. ഇടതുപക്ഷ മുന്നണിയുടെ ശക്തി ക്ഷയിച്ചുപോയെന്നോ ചോർന്നുപോയെന്നോ കരുതുന്നില്ല. ഇത് ഒരു ഷോക്ക് ട്രീറ്റ്മെന്റാണ്. ഇടതുപക്ഷ പ്രസ്ഥാനത്തോടൊപ്പം നിൽക്കുന്ന ഒരു വിഭാ​ഗം ജന വിഭാ​ഗങ്ങൾ സർക്കാർ എല്ലാ കാര്യങ്ങളും ചെയ്തിരുന്നെങ്കിലും അവർ ചെയ്ത കൊള്ളരുതായ്മയ്ക്ക് നൽകിയ ഷോക്ക് ട്രീറ്റ്മെൻ്റാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.