ചൈനീസ് വളർച്ച സോഷ്യലിസത്തിന്റെ നേട്ടമെന്ന് പറഞ്ഞ എസ്ആർപി, ചൈന ദാരിദ്ര്യമില്ലാത്ത രാജ്യമെന്നും പറഞ്ഞു. എന്നാൽ കാര്യങ്ങൾ പറയുമ്പോൾ മാധ്യമങ്ങൾ വിവാദമാക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു.

ആലപ്പുഴ: ആലപ്പുഴ ജില്ലാ സമ്മേളനത്തിലും ചൈനയെ (China) പ്രകീർത്തിച്ച് വീണ്ടും എസ് രാമചന്ദ്രൻപിള്ള (S Ramachandran Pillai). ചൈനീസ് വളർച്ച സോഷ്യലിസത്തിന്റെ നേട്ടമെന്ന് പറഞ്ഞ എസ്ആർപി, ചൈന ദാരിദ്ര്യമില്ലാത്ത രാജ്യമെന്നും പറഞ്ഞു. എന്നാൽ കാര്യങ്ങൾ പറയുമ്പോൾ മാധ്യമങ്ങൾ വിവാദമാക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു.

ചൈന ദാരിദ്യം പൂർണമായി നിർമാർജനം ചെയ്തു. മറ്റ് രാജ്യങ്ങളെ നോക്കുമ്പോൾ വളർച്ചയിൽ 30 ശതമാനം സംഭാവന നൽകുന്ന രാജ്യം ആണ്. മറ്റ് രാജ്യങ്ങളക്ക് പണം കടം നൽകുന്ന രാജ്യമാണ് ചൈന. ഇത് വസ്തുത ആണ്. ഇക്കാര്യങ്ങൾ പറയുമ്പോൾ ചൈനയെ പ്രകീർത്തിച്ച് എന്ന് പറഞ്ഞ് മാധ്യമങ്ങൾ വിവാദമാക്കി. താരതമ്യം ചെയ്യാനാണ് ശ്രമിച്ചത്. ചൈന മിതമായ അഭിവൃദ്ധി നേടിയ രാജ്യമായി. ഇന്ത്യയ്ക്ക് എന്തുകൊണ്ട് പറ്റുന്നില്ല എന്നും എസ് രാമചന്ദ്രൻപിള്ള ചോദിച്ചു. കമ്യൂണിസ്റ്റ് പാർട്ടികളുടെയും മറ്റു രാജ്യങ്ങളിലെ വർക്കേഴ്സ് പാർട്ടികളുമായുള്ള ബന്ധം ശക്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്. ചൈനയുടെ വളർച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.‌‌

രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണ് സിപിഎം. നേതൃത്വത്തെ അംഗങ്ങൾ തീരുമാനിക്കുന്നു. രാഷ്ട്രീയ നയം തീരുമാനിക്കുന്നത് അംഗങ്ങളാണ്. ഇടത് പാർട്ടികൾക്കൊഴികെ മറ്റൊരു പാർട്ടിക്കും ഇത്തരം ജനാധിപത്യം അവകാശപ്പെടാനില്ല. ബിജെപി നയം ആര്‍എസ്‍എസാണ് തീരുമാനിക്കുന്നത്. കോൺഗ്രസിൽ അമ്മയും രണ്ടു മക്കളും അവരോട് അടുപ്പമുള്ളവരുമാണ് നയങ്ങള്‍ തീരുമാനിക്കുന്നതെന്നും എസ്ആർപി വിമര്‍ശിച്ചു. പാർട്ടികളിൽ ആഭ്യന്തര ജനാധിപത്യം ഇല്ലാത്തത് വലിയ പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.