വീണാ ജോർജിനെ സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാവാക്കിയതിൽ ആണ് പ്രതിഷേധം.

കൊല്ലം: സിപിഎം സംസ്ഥാന സമിതിയിൽ എടുത്തില്ല എന്ന കാരണത്താൽ അതൃപ്തി പരസ്യമാക്കി പത്തനംതിട്ടയിലെ മുതിർന്ന നേതാവ് എ പത്മകുമാർ. പൊതു സമ്മേളനത്തിൽ പങ്കെടുക്കാതെ മടങ്ങി. 'ചതിവ് വഞ്ചന അവഹേളനം' എന്ന് പത്മകുമാർ ഫേസ് ബുക്കിൽ കുറിച്ചു. വീണാ ജോർജിനെ സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാവാക്കിയതിലും അദ്ദേഹത്തിന് പ്രതിഷേധമുണ്ട്.

'ചതിവ്, വഞ്ചന, അവഹേളനം - 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം' എന്നായിരുന്നു പത്മകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈൽ ചിത്രവും മാറ്റി. എന്നാൽ പോസ്റ്റ് ചർച്ചയായതോടെ അദ്ദേഹം പിൻവലിച്ചു. ഉച്ചഭക്ഷണത്തിന് നിൽക്കാതെയാണ് പത്മകുമാർ പ്രതിഷേധിച്ച് കൊല്ലം വിട്ടത്. 

സംസ്‌ഥാന കമ്മിറ്റിയിലേക്ക് എടുക്കുമ്പോൾ കഴിഞ്ഞ കാലത്തെ സമര, സംഘടന പ്രവർത്തനങ്ങളും കണക്കിലെടുക്കണമായിരുന്നുവെന്ന് പത്മകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇന്നല്ലെങ്കിൽ നാളെ പാർട്ടിക്ക് ബോധ്യപ്പെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 

സംഘടനാ ശൈലികളാകെ പൊളിച്ചെഴുതി സിപിഎം സമ്മേളനം

പതിറ്റാണ്ടുകളായി തുടരുന്ന സംഘടനാ ശൈലികളാകെ പൊളിച്ചെഴുതിയാണ് 24-ാം പാര്‍ട്ടി കോൺഗ്രസിന് മുന്നോടിയായി കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധികാര പ്രഖ്യാപനം. പാര്‍ട്ടിയെന്നാൽ പിണറായി എന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിനു പോലും എതിരഭിപ്രായമില്ല. തൊഴിലാളി പാര്‍ട്ടിയെന്ന അടിസ്ഥാന സ്വഭാവത്തിൽ നിന്ന നവ ഉദാരവത്കരണ നയങ്ങളിലേക്കുള്ള സിപിഎമ്മിന്‍റെ കൂടുമാറ്റത്തിനും കൊല്ലം സമ്മേളനത്തിൽ പിണറായി വിജയൻ അസ്ഥിവാരമിട്ടു.

പേരിനും പോലും ഒരു തിരുത്തില്ലാതെ പാർട്ടിയിൽ അധികാരം അരക്കിട്ടുറപ്പിക്കുകയാണ് പിണറായി വിജയൻ. 64 ലെ പിളര്‍പ്പിന് ശേഷം കേരളത്തിലെ പാര്‍ട്ടിയെന്നാൽ കടുംപിടുത്തങ്ങൾ കൂടിയാണ്. നിലപാടുകളിൽ തുടങ്ങി സംഘടനാ ചിട്ടകളിലും അച്ചടക്കത്തിലും വരെ ഉരുക്കുമുഷ്ടി. നയസമീപനങ്ങളിൽ കടുകിട വ്യതിചലിക്കാത്ത പാര്‍ട്ടിയെ കൊല്ലം സമ്മേളനത്തിൽ നവകേരള പുതുവഴി നയരേഖയിൽ പിണറായി വിജയൻ തളച്ചിട്ടു. റോഡിലെ ടോളിനെ രാജ്യമാകെ എതിർത്ത പാർട്ടി ഇപ്പോൾ ടോൾ മാത്രമല്ല സർക്കാർ നൽകുന്ന സേവനങ്ങൾക്കെല്ലാം സെസ് ഏർപ്പെടുത്താനൊരുങ്ങുകയാണ്.

പിണറായിക്കെതിരില്ല! തൊഴിലാളി പാര്‍ട്ടിയിൽ നിന്നും നവ ഉദാരവത്കരണ നയങ്ങളിലേക്ക് സിപിഎം കൂടുമാറ്റം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം