അഖിലേന്ത്യാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഒരു കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് അടക്കം നാല് പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. സംഘാടക സമിതി വ്യാജ വൗച്ചറുകൾ നിർമ്മിച്ച് പണം തട്ടിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
കോഴിക്കോട്: 2018 ലെ അഖിലേന്ത്യാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ക്രമക്കേടില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി അടക്കം 4 പേർക്കെതിരെ കേസ്. സംഭവത്തില്‍ നടക്കാവ് പൊലീസാണ് കേസെടുത്തത്. ഒരു കോടി രൂപയുടെ ക്രമക്കേട് നടന്നതായുള്ള വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. കഴിഞ്ഞ വർഷം ക്രമക്കേട് കണ്ടെത്തി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ശുപാർശ ചെയ്തിരുന്നു.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബാണ് കേസിലെ മൂന്നാം പ്രതിയാണ്. യുഡിഎഫ് കൗൺസിലർ നാലകത്ത് ബഷീറാണ് കേസിലെ ഒന്നാം പ്രതി. സി സത്യൻ, അഹമ്മദ് കുട്ടി, മൊയ്തീൻ കോയ എന്നിവരാണ് മറ്റ് പ്രതികൾ. സംഘാടക സമിതിയുടെ പേരിൽ വ്യാജ വൗച്ചർ നിർമ്മിച്ചെന്ന് വിജിലൻസ് കണ്ടെത്തി. ടൂറിസ്റ്റ് ഹോമിന്റെ പേരിൽ വലിയ തുക വാങ്ങിയെടുത്തുവെന്നും കണ്ടെത്തല്‍. ഭക്ഷണത്തിൻ്റെ പേരിൽ ഹാജരാക്കിയ വൗച്ചർ വിശ്വസനീയമല്ലെന്നും യാത്ര ചെലവ് കാണിക്കുന്ന വൗച്ചറും വ്യാജമായി നിർമ്മിച്ചെന്നും വിജിലൻസ് പറയുന്നു. വിവിധ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച ഗ്രാൻഡ് ചെലവിട്ടതിന് കൃത്യമായ രേഖകൾ ഇല്ലെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. കണ്ണൂർ സ്വദേശി സെബാസ്റ്റ്യൻ ജോർജ് നൽകിയ പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം.
