മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ വിചാരണ നിർത്തിവയ്ക്കണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. ഹൈക്കോടതിയും നേരത്തെ ഇവരുടെ ഹർജി തള്ളിയിരുന്നു. കേസിൽ സെപ്റ്റംബർ ഏഴിന് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം വായിച്ചു കേൾപ്പിക്കും.

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വീണ്ടും തിരിച്ചടി. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സെപ്റ്റംബർ ഏഴിന് വായിച്ചു കേൾപ്പിക്കും.

കേസിൽ റോജി അഗസ്റ്റിൻ ഒന്നാം പ്രതിയും ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയുമാണ്. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും വിചാരണ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജികൾ ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് വിചാരണക്കോടതിയുടെ നടപടി.

തടികച്ചവടവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക വഞ്ചന നടത്തിയെന്ന പരാതിയിലാണ് എറണാകുളം അമ്പലമേട് പോലീസ് അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ കേസെടുത്തത്. വിചാരണ നിർത്തിവയ്ക്കാനുള്ള പ്രതികളുടെ നീക്കം തള്ളിയതോടെ കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന സെപ്റ്റംബർ ഏഴിലെ കോടതി നടപടികൾ നിർണ്ണായകമാകും.