ഏഴ് ഡോക്ടർമാരടക്കം 20 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ച  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോര്‍പ്പറേഷനില്‍ രോഗം സ്ഥിരീകരിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ഏഴായി. തലസ്ഥാനത്ത് കൊവിഡ് സാഹചര്യം ഗുരുതരമായി തുടരുകയാണ്.
ഏഴ് ഡോക്ടർമാരടക്കം 20 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകൾ നീട്ടി. 40 ഡോക്ടർമാരടക്കം 150 ജീവനക്കാർ നിരീക്ഷണത്തിലാണ്. ഇവിടെ മറ്റു രോഗങ്ങള്‍ക്ക് ചികില്‍സ തേടാനെത്തിയവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് ബാധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നഗരത്തിൽ ഇന്ന് രണ്ട് പൊലീസുകാർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ‍ ഡ്രൈവർക്കും വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിൽ മാത്രം 25 പൊലീസുകാരാണ് കൊവിഡ് പോസിറ്റീവായത്. അതേസമയം ചാല, കരിമഠം ഭാഗങ്ങളിൽ നടത്തുന്ന ആന്‍റിജന്‍ പരിശോധനകളിൽ കൂടുതൽ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് വിവരം. ഇവിടെ ഇന്നും പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പുതിയ ക്ലസ്റ്ററുകൾ രൂപ്പെടാൻ സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. തീരദേശമേഖലയിലും ആശങ്ക തുടരുകയാണ്.