യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലില്‍ പ്രവേശിപ്പിച്ചു. ഇത് മൂന്നാമത്തെ പീഡന പരാതിയാണ് രഞ്ജിത്തിനെതിരെ ഉയരുന്നത്. ജയിലില്‍ പ്രവേശിക്കുന്നതിന് തൊട്ട് മുന്‍പാണ് കള്ളക്കേസാണെന്ന് തെളിയുമെന്ന് രഞ്ജിത് മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊച്ചി: യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ജയിലില്‍. രണ്ടാമതും വൈദ്യ പരിശോധന നടത്തിയ ശേഷമാണ് രഞ്ജിത്തിനെ എറണാകുളം സബ് ജയിലില്‍ പ്രവേശിപ്പിച്ചത്. തൃപ്പൂണിത്തുറയിൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശേഷമാണ് രഞ്ജിത്തിനെ റിമാൻഡ് ചെയ്തത്. ജയിലില്‍ പ്രവേശിക്കുന്നതിന് തൊട്ട് മുന്‍പാണ് കള്ളക്കേസാണെന്ന് തെളിയുമെന്ന് രഞ്ജിത് മാധ്യമങ്ങളോട് പ്രതികരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

മൂന്നാമത്തെ പീഡന കേസാണ് രഞ്ജിത്തിനെതിരെ ഉയരുന്നത്. സമാനമായ രണ്ട് കേസുകൾ നേരത്തെ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു. രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ബംഗാളി നടി 2024 ‍ല്‍ വെളിപ്പെടുത്തിയിരുന്നു. 2009-ൽ 'പാലേരി മാണിക്യം' സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു സംഭവം എന്നായിരുന്നു ആരോപണം. ഈ കേസിൽ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ നൽകി. എന്നാൽ കേസ് കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി റദ്ദാക്കി. 2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി നടപടി. 

2012 ൽ ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് സംവിധായകൻ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നൽകിയിരുന്നു. 'ബാവുട്ടിയുടെ നാമത്തിൽ' സിനിമയുടെ ലൊക്കേഷനിൽ വെച്ച് പരിചയപ്പെട്ട ശേഷം ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും നഗ്നചിത്രങ്ങൾ എടുത്തെന്നും യുവാവ് മൊഴി നൽകി. ഈ ആരോപണത്തിൽ രഞ്ജിത്തിനെതിരെ എറണാകുളം നോർത്ത് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പരാതി നൽകിയതിൽ ഉണ്ടായ 12 വർഷത്തെ കാലതാമസം ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി 2025 ജൂലൈയിൽ ഈ കേസ് റദ്ദാക്കി.