'പരാതികൾ പലവട്ടം ഒതുക്കിത്തീര്‍ക്കാൻ ശ്രമിച്ചു'. വിവേചനവും ലൈംഗികാതിക്രമവും നേരിട്ടെന്ന് പരാതി നൽതിയിട്ടും പരിശീലകനെതിരെ നടപടി ഉണ്ടായില്ല. സഹിക്കാനാകാതെയാണ് നാടുവിട്ടതെന്നും പെണ്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട്
തിരുവനന്തപുരം;രാജീവ് ഗാന്ധി എവിയേഷൻ അക്കാദമിയിൽ വിവേചനവും ലൈംഗിതാതിക്രമവും നേരിട്ടെന്ന് പരാതി നൽകിയിട്ടും പരിശീലകനെതിരെ നടപടി ഉണ്ടായില്ലെന്ന് പരാതി നല്‍കിയ പെണ്‍കുട്ടി പറഞ്ഞു . ആഭ്യന്തര പരാതി പരിഹാര സമിതി മൂന്ന് മാസം പരാതിയിൽ തുടര്‍നടപടി എടുത്തില്ല. പൊലീസ് കേസെടുത്തതിന് പിന്നാലെ പരാതി പരിഗണിക്കുകയും കഴമ്പില്ലെന്ന് പറഞ്ഞ് തള്ളുകയും ചെയ്തു. പഠനം തുടരാൻ കഴിയാത്ത സാഹചര്യമാണ്. പരാതികൾ പലവട്ടം സ്ഥാപനം ഒതുക്കിത്തീര്‍ക്കാൻ ശ്രമിച്ചു. .ചീഫ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടര്‍ വിവേചനത്തോടെ പെരുമാറുന്നു, പരിശീലനം നൽകുന്നില്ല, പഠനം തുടരാനാകാത്ത സാഹചര്യം ആണ് ഉള്ളതെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.സ്ഥാപനത്തിൽ സുരക്ഷിതമായി പഠിക്കാനുള്ള സാഹചര്യം തേടിയാണ് ലോകായുക്തയെ സമീപിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ക്ലാസ് മുറിയിലെത്തിയപ്പോള്‍ അധ്യാപകനെ പിന്തുണക്കുന്ന ഒരു വിദ്യാർത്ഥിനിയും സുഹൃത്തും കൂടി അധ്യാപകനെതിരായ പരാതിയിലെ കാര്യങ്ങള്‍ ഒച്ചത്തിൽ പറഞ്ഞ് അവഹേളിച്ചപ്പോൾ മാനസികമായി തകർന്നാനാണ് നാടുവിട്ടതെന്നും വിദ്യാർത്ഥിനി പറയുന്നു. ഇന്നലെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിയ വിദ്യാർത്ഥിനിയെ പൊലീസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു.
അധ്യാപകനെതിരെ പരാതി നൽകിയതിന് പിന്നാലെ ഹോസ്ററൽ മുറിയിൽ നിന്നും കാണാതായ സർട്ടിഫിക്കറ്റുകള്‍ ഒരു ഹോട്ടലിൻെറ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ നിന്നാണ് കണ്ടെത്തിയത്. ഇതേ കുറിച്ചുള്ള പൊലീസ് അന്വേഷണവും എങ്ങുമെത്തിയില്ലെന്നും വിദ്യാർത്ഥിനിയും ബന്ധുക്കളും പരാതിപ്പെടുന്നു. അധ്യാപകനെതിരെ സ്ത്രിത്വത്തെ അപമാനിച്ചതിന് വലിയുറ പൊലീസ് കേസെടുത്തുവെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 150 മണിക്കൂർ ഇനിയും ഫ്ലൈയിംഗ് സമയ ബാക്കിയുണ്ട്. സുരക്ഷിതമായി മകള്‍ക്ക് പഠനം പൂർത്തിയാക്കാൻ അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരവുമായി മുന്നോട്ടുപോകുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
Also Read;പരിശീലകൻ അവഹേളിച്ചു, പൈലറ്റ് ട്രെയിനിയായ പെൺകുട്ടി നാടുവിട്ടു
