പൊതുദർശനത്തിനും അന്ത്യാഭിവാദ്യങ്ങൾക്കുമൊടുവിൽ രാത്രി രണ്ട് മണിയോടെ തളിപ്പറമ്പിൽ വീടിനു സമീപത്തെ പറമ്പിലായിരുന്നു ധീരജിൻ്റെ സംസ്കാരം. എം വി ഗോവിന്ദൻ, മുൻ മന്ത്രി ഇ പി ജയരാജൻ, എം വി ജയരാജൻ തുടങ്ങി നിരവധി നേതാക്കൾ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായി

കണ്ണൂർ: ഇടുക്കി എഞ്ചിനിയറിംഗ് കോളേജിൽ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവർത്തകൻ ധീരജിന് അന്ത്യാഭിവാദ്യമർപ്പിച്ച് നാടും നാട്ടുകാരും പാർട്ടി പ്രവർത്തകരും. ഇടുക്കിയിൽ നിന്ന് ഉച്ചയോടെ തിരിച്ച വിലാപയാത്ര രാത്രി വൈകി ഒരു മണിയോടെയാണ് കണ്ണൂരിലെ തളിപ്പറമ്പിലെ ജന്മനാട്ടിലെത്തിയത്. തളിപ്പറമ്പ് തൃച്ചംബരം പാലക്കുളങ്ങരയിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചപ്പോൾ വികാര നിർഭരമായിരുന്നു സാഹചര്യം. പ്രവർത്തകർ ഉച്ചത്തിൽ മുദ്രവാക്യം വിളിച്ച് സ്നേഹം പ്രകടിപ്പിച്ചപ്പോൾ വീട്ടുകാരുടെ നൊമ്പരം ആരെയും കണ്ണീരണിയിക്കുന്നതായിരുന്നു. മകന്‍റെ വിയോഗ വാർത്തയിൽ കരഞ്ഞ് തളർന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും നിസ്സഹായരായി. പാർട്ടി പ്രവർത്തകരുടെ കണ്ണുകളും നൊമ്പരത്താൽ നിറഞ്ഞിരുന്നു. അത്രമേൽ വൈകാരികമായ നിമിഷങ്ങൾക്ക് ശേഷം ധീരജിന് ഏവരും അന്ത്യാഭിവാദ്യമേകി.

ഇടുക്കിയിൽ നിന്ന് ഉച്ചയോടെ തിരിച്ച വിലാപയാത്ര പ്രതീക്ഷിച്ചതിലും അഞ്ച് മണിക്കൂറിലേറെ വൈകിയാണ് ജന്മനാട്ടിലെത്തിയത്. രാത്രി വൈകിയെങ്കിലും നൂറുകണക്കിന് പേർ ധീരജിന് അന്തിമോപചാരം അർപ്പിക്കാനെത്തി. പൊതുദർശനത്തിനും അന്ത്യാഭിവാദ്യങ്ങൾക്കും ഒടിവിൽ രാത്രി രണ്ട് മണിയോടെ തളിപ്പറമ്പിൽ വീടിനു സമീപത്തെ പറമ്പിലായിരുന്നു ധീരജിൻ്റെ സംസ്കാരം. മന്ത്രി എം വി ഗോവിന്ദൻ, മുൻ മന്ത്രി ഇ പി ജയരാജൻ, എം വി ജയരാജൻ, കെ വി സുമേഷ്, ടി വി രാജേഷ് തുടങ്ങി നിരവധി നേതാക്കൾ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായി. പാർട്ടി വാങ്ങിയ 8 സെൻ്റ് ഭൂമിയിലായിരുന്നു ധീരജിന് തളിപ്പറമ്പിൽ അന്ത്യവിശ്രമമൊരുക്കിയത്. ഇനി ധീരജ് സ്മാരകത്തിലൂടെ നാടിനും നാട്ടുകാർക്കും വായിക്കാനും പഠിക്കാനുമുള്ള പഠനകേന്ദ്രമായി എസ് എഫ് ഐ പോരാളി ഓർമ്മകളിൽ നിറയും.

പുറത്ത് നിന്നുള്ളവർ ക്യാമ്പസ് പരിസരത്ത് എത്തിയത് തർക്കത്തിലേക്ക് നയിച്ചു, ഒടുവിൽ കൊലപാതകം

കഴിഞ്ഞ ദിവസം കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് ധീരജ് കുത്തേറ്റ് മരിച്ചത്. യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രവർത്തകരായിരുന്നു ധീരജിനെ കുത്തി കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന്‍റെ തലേന്നും ധീരജ് ഫോൺ ചെയ്തിരുന്നു. നഴ്സായി ജോലിചെയ്യുന്ന പുഷ്കലയും എൽഐസി ഏജന്‍റായ രാജേന്ദ്രനും ജീവിത സമ്പാദ്യം സ്വരുക്കൂട്ടിയാണ് അഞ്ച് സെന്‍റ് സ്ഥലം വാങ്ങി വീടുവച്ചത്. മകൻ പഠിച്ച് തങ്ങൾക്ക് അഭിമാനമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് മുന്നിലേക്കാണ് ചേതനയറ്റ ശരീരമെത്തിയത്. ഈ ദിവസത്തിന്‍റെ കനലോർമ്മയിലാണ് അവന്‍റെ പ്രിയപ്പെട്ടവരുടെ ഇനിയുള്ള ജീവിതം.

ക്യാമ്പസിലെ പാട്ടുകാരന്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയറാകാന്‍ സ്വപ്നം, ധീരജിന്‍റെ വിയോഗത്തില്‍ വേദനയോടെ കുടുംബം

അതേസമയം ധീരജിന്റെ മരണത്തിലേക്ക് നയിച്ചത് നെഞ്ചിലേറ്റ മുറിവെന്ന പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്. ശരീരത്തിൽ മർദ്ദനത്തിലേറ്റ ചതവുകളുമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. അതേസമയം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നാണ് ധീരജിനെ കുത്തിയതെന്നാണ് പൊലീസിന്റെ എഫ് ഐ ആര്‍ റിപ്പോർട്ടിലുള്ളത്. പിടിയിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയുടേയും ജെറിന് ജോജോയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കെഎസ്യു യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ ഉൾപ്പെടെ രണ്ടുപേർ കൂടി കസ്റ്റഡിയിലുണ്ട്. ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ യൂത്ത് കോൺഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമവും സംഘം ചേര്‍ന്നതുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

മരണകാരണം ധീരജിന്റെ നെഞ്ചിൽ ആഴത്തിലേറ്റ കുത്ത്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്

മലപ്പുറത്തും കൊല്ലത്തും കോൺഗ്രസ് - സി.പി.എം സംഘർഷം