ഗവർണറുടെ നടപടികൾക്കെതിരെ പ്രതിഷേധ മാർച്ച് നടത്തിയ എസ് എഫ് ഐ പ്രവർത്തകർ കവാടം തള്ളിത്തുറന്ന് ആസ്ഥാനത്തേക്ക് കയറി.
തിരുവനന്തപുരം/കോഴിക്കോട്/കണ്ണൂർ: സംസ്ഥാനത്തെ സർവ്വകലാശാലകളെ ചാൻസലർ കൂടിയായ ഗവർണർ കാവിവൽക്കരിക്കുന്നുവെന്ന് ആരോപിച്ച് ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പ്രതിഷേധം സംഘർഷത്തിൽ. തിരുവനന്തപുരത്ത് കേരളാ സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ വൻ പ്രതിഷേധം. കേരളാ സർവകലാശാല റജിസ്ട്രാർക്കെതിരായ ഗവർണറുടേയും വിസിയുടേയും നടപടിയടക്കം ചോദ്യംചെയ്താണ് എസ് എഫ് ഐ പ്രതിഷേധ മാർച്ച് നടത്തുന്നത്. സർവകലാശാല കവാടം തള്ളിത്തുറന്ന് ആസ്ഥാനത്തേക്ക് കയറിയ എസ് എഫ് ഐ പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിക്കുകയാണ്. വിസിയുടേ ചേംബറിന് അടുത്ത് വരെ പ്രവർത്തകരെത്തി.
എസ് ഐ ഐ പ്രവർത്തകർ നടത്തുന്ന സമരത്തെ തടയാതെ പൊലീസ് കയ്യും കെട്ടി കാഴ്ചക്കാരായി നോക്കി നിൽക്കുന്ന കാഴ്ചയാണ് സ്ഥലത്തുണ്ടാകുന്നതെന്ന് സ്ഥലത്ത് നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെയും സമരക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം പൊലീസ് നടത്തിയിട്ടില്ല. സർവകലാശാല ആസ്ഥാനം മുദ്രാവാക്യം വിളികളിൽ മുങ്ങിയിരിക്കുകയാണ്. ഓഫീസ് പ്രവർത്തനം സ്തംഭിപ്പിച്ചാണ് എസ് എഫ് ഐ പ്രതിഷേധം.
കണ്ണൂരും കോഴിക്കോട്ടും പ്രതിഷേധം
ഇന്ന് കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലേക്കും രാവിലെ എസ്എഫ്ഐ നടത്തിയ മാർച്ച് നടത്തി. കോഴിക്കോടും കണ്ണൂരും പോലീസ് ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകര്‍ സര്‍വകലാശാല കെട്ടിടത്തിനകത്തേക്ക് കയറി.ഇവിടെയും പൊലീസിന്‍റെ ഭാഗത്ത് നിന്ന് സമരക്കാര്‍ക്കു നേരെ കാര്യമായ ചെറുത്ത് നില്‍പ്പുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്.


