പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം നാളെ ചേരാനിരിക്കെ, സർക്കാർ ഓഫീസുകളിലെ പ്രവൃത്തി ദിനം ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കുമോ എന്നതിൽ ആകാംക്ഷയേറുന്നു. ഒരു മണിക്കൂർ അധികം ജോലി എന്ന വ്യവസ്ഥയോടെയുള്ള ഈ നിർദ്ദേശം തിരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്ന വിലയിരുത്തലിൽ സർക്കാർ അംഗീകരിച്ചേക്കാം
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറയുമോ? പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം നാളെ ചേരാനിരിക്കെ ഏറ്റവും വലിയ ഉദ്യോഗം നിറയുന്ന കാര്യങ്ങളിൽ ഒന്നാണ് ഈ ചോദ്യം. 6 പ്രവൃത്തി ദിനങ്ങളെന്നത് 5 ആക്കി കുറയ്ക്കാനുള്ള ശുപാർശയും ചർച്ചയുമൊക്കെ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ തീരുമാനം മാത്രം നീളുകയായിരുന്നു. ഇപ്പോഴിതാ സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനം 5 ആക്കി കുറയ്ക്കാനുള്ള ഫയൽ നീക്കത്തിന് അതിവേഗത ലഭിച്ചിരിക്കുകയാണ്. സർവ്വീസ് സംഘടനകളുമായടക്കം നടത്തിയ ചടത്തിയ വിവരങ്ങളടങ്ങുന്ന ഫയൽ ചീഫ് സെക്രട്ടറിയുടെ മേശയിലെത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ നാളെ ചേരുന്ന അവസാന മന്ത്രിസഭാ യോഗത്തിൽ പിണറായി സർക്കാർ ഇത് ചർച്ചചെയ്യാനുള്ള സാധ്യത ഏറെക്കൂടുതലാണ്. ജീവനക്കാർക്ക് സന്തോഷമാകുന്ന തീരുമാനം പ്രഖ്യാപിച്ചാൽ അത് തിരഞ്ഞെടുപ്പിൽ ഗുണമാകുമെന്ന വിലയിരുത്തൽ സ്വഭാവികമായും സർക്കാരിനുണ്ട്. അങ്ങനെയങ്കിൽ ഇനിമുതൽ 5 ദിവസം ഓഫീസിൽ പോയാൽ മതിയെന്ന പ്രഖ്യാപനം നാളെയുണ്ടാകുമോ എന്നതാണ് കണ്ടറിയാനുള്ളത്.
ഒരു മണിക്കൂർ അധികം ജോലി
സംസ്ഥാന സർക്കാർ ജീവനക്കാരും കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കണമെന്നത്. ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും ഇക്കാര്യം ശരിവച്ച് ശുപാർശ നൽകിയിരുന്നു. പകരം 8 മണിക്കൂർ ജോലി 9 മണിക്കൂർ ആയി ഉയർത്തണമെന്നാണ് നിർദേശം. ഒരു മണിക്കൂർ ജോലികൂട്ടുന്നതിനെ സർവീസ് സംഘടനകളടക്കം ആരും എതിർക്കുന്നില്ല. എന്നാൽ പൊതു അവധി ദിവസങ്ങൾ കുറയ്ക്കണമെന്ന നിർദേശത്തിൽ കല്ലുകടിയുണ്ട്. ഇക്കാര്യത്തിൽ തട്ടിയാണ് ചർച്ചകൾ നീണ്ടുപോയത്. ജീവനക്കാരുടെ കയ്യടി ലഭിക്കുന്ന സുപ്രധാന തീരുമാനം നാളെ ഉണ്ടായാൽ അത് തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്.


