Asianet News MalayalamAsianet News Malayalam

'NOT AN INCH BACK...' പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി എസ്എഫ്‌ഐ

നാളെ നേരം പുലരും മുമ്പ് നൂറോളം ബാനറുകള്‍ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ ഉയര്‍ത്തുമെന്നും ക്യാമ്പസുകളെ കാവിവത്ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ആര്‍ഷോ.

sfi will continue protest against kerala governor says pm arsho joy
Author
First Published Dec 17, 2023, 11:17 PM IST

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി  
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ഫേസ്ബുക്കിലൂടെയാണ് ആര്‍ഷോ വ്യക്തമാക്കിയത്. നാളെ നേരം പുലരും മുമ്പ് നൂറോളം ബാനറുകള്‍ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ ഉയര്‍ത്തുമെന്നും ക്യാമ്പസുകളെ കാവിവത്ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ആര്‍ഷോ മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു.

ഇതിനിടെ ക്യാമ്പസില്‍ വീണ്ടും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാനര്‍ ഉയര്‍ത്തി. ആര്‍ഷോയുടെ നേതൃത്വത്തിലെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളികളുമായി പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറി വീണ്ടും കറുത്ത ബാനര്‍ ഉയര്‍ത്തിയത്. ശേഷം ക്യാമ്പസിനുള്ളില്‍ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് കോലം കത്തിച്ചു. 

അതേസമയം, ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി. 
സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവര്‍ണറുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവര്‍ണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമെന്ന് ഗോവിന്ദന്‍ പറഞ്ഞു. 

'സര്‍വകലാശാലകളില്‍ ആര്‍എസ്എസ്, സംഘപരിവാര്‍ അനുകൂലികളെ കുത്തിനിറച്ച് രാഷ്ട്രീയം കളിക്കാനാണ് ഗവര്‍ണറുടെ ശ്രമം. സര്‍വകലാശാലകളിലെ കാവിവല്‍ക്കരണത്തിന്റെ തുടര്‍ച്ചയാണിത്. ഇതിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഭരണഘടനപരമായ ജനാധിപത്യ അവകാശമാണ്. എസ്എഫ്ഐ ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയാണ്.' എസ്എഫ്ഐ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ എതിര്‍ക്കാനെന്നവണ്ണം ചാന്‍സിലര്‍ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നതെ എംവി ഗോവിന്ദന്‍ പറഞ്ഞു. 

'ഗവര്‍ണര്‍ പദവിയിലിരിക്കുന്ന വ്യക്തി പാലിക്കേണ്ട ഭരണഘടനാപരമായ ചുമതലകള്‍ പാലിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല എന്ന് മാത്രമല്ല ഭരണഘടനാ വിരുദ്ധമായ പ്രവൃത്തികളാണ് അദ്ദേഹത്തില്‍ നിന്നും നിരന്തരം ഉണ്ടാകുന്നത്. ഏകപക്ഷീയമായി വര്‍ഗീയത അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നത്. അത് കേരളത്തില്‍ വിലപ്പോകില്ലെന്ന് വ്യക്തമായപ്പോഴുള്ള വെപ്രാളമാണിപ്പോള്‍ കാണുന്നത്. സര്‍വകലാശാലയിലെ കാവിവല്‍ക്കരണ നിലപാടുകള്‍ ഭരണഘടന ഉപയോഗിച്ച് മറയ്ക്കാനുള്ള നീക്കമാണ് ഗവര്‍ണര്‍ നടത്തുന്നത്.' അത് കേരളം അനുവദിച്ചു നല്‍കില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. 

'ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയ‍ർ ഊരി വിടരുത്';'ബ്ലഡി കണ്ണൂരിനും' മറുപടി, ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി 

 

Latest Videos
Follow Us:
Download App:
  • android
  • ios