'എന്‍റെ തല പൊലീസ് തല്ലിപ്പൊട്ടിച്ചത് ഏത് ചട്ടപ്രകാരം?', ഷാഫി പറമ്പിൽ എംഎൽഎ
നാല് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ സ്പീക്കർ നടപടിയെടുത്തത് ഒ രാജഗോപാലിന്റെ ഉപദേശം കേട്ടാണെന്ന് എൽദോസ് കുന്നപ്പിള്ളി എംഎല്‍എ.
തിരുവനന്തപുരം: പൊലീസ് തല തല്ലി പൊളിച്ചത് ഏത് ചട്ടപ്രകാരമെന്ന് ഷാഫി പറമ്പിൽ എംഎല്‍എ. നടപടിയും ചട്ടവും ലംഘനവും പ്രതിപക്ഷത്തിന് മാത്രം ബാധകമാണോയെന്നും ഷാഫി പറമ്പിൽ എംഎൽഎ ചോദിച്ചു. നാല് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നടപടിയെടുത്തത് ബിജെപി അംഗമായ ഒ രാജഗോപാലിന്റെ ഉപദേശം കേട്ടാണെന്ന് പെരുമ്പാവൂര്‍ എംഎല്‍എ എൽദോസ് കുന്നപ്പിള്ളി ആരോപിച്ചു.
സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ നാല് എംഎൽഎമാരെയാണ് സ്പീക്കർ ശാസിച്ചത്. റോജി എം ജോൺ, എൽദോസ് കുന്നപ്പള്ളി, ഐ സി ബാലകൃഷ്ണൻ, അൻവർ സാദത്ത് എന്നിവർക്കെതിരെയായിരുന്നു നടപടി. സ്പീക്കറുടെ നടപടിക്കെതിരെ എതിർപ്പുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. കൂടിയാലോചിച്ച ശേഷമേ നടപടിയെടുക്കൂ എന്ന് പറഞ്ഞ ശേഷം ഏകപക്ഷീയമായാണ് സ്പീക്കർ നടപടിയെടുത്തതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ താത്കാലികമായി നിർത്തിവച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിക്കുന്നതിന്റെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. നിർഭാഗ്യകരമെന്നാണ് ഇതിനോട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രതികരിച്ചത്.
Also Read: ഇന്ന് ഡയസിൽ കയറിയതിന് നടപടി, അന്ന് ശ്രീരാമകൃഷ്ണൻ ചെയ്തതെന്ത്? ചോദ്യവുമായി പ്രതിപക്ഷം