കോഴിക്കോട് യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം. പൊലീസ് കണ്ണീർ വാതക പ്രയോ​ഗം നടത്തുന്നതിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റു.

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ ലാത്തിച്ചാര്‍ജ് നടത്തി പൊലീസ്. പൊലീസ് കണ്ണീർ വാതക പ്രയോ​ഗവും നടത്തി. ലാത്തിച്ചാര്‍ജിനിടെ ഷാഫി പറമ്പിൽ എംപിക്കും നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. ഡിവൈഎസ്പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം - യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘർഷം ഉണ്ടായിരുന്നു. ഇന്ന് പേരാമ്പ്ര ടൗണിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസ് ഷാഫി പറമ്പിലിനെ തിരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ്‌ പ്രവീൺ കുമാർ. സിപിഎം പ്രവർത്തകർ ആയുധവുമായി നിൽക്കുന്നുണ്ടെന്ന് പറഞ്ഞാണ് യുഡിഎഫ് പ്രതിഷേധം ഡിവൈഎസ്പി തടഞ്ഞത്. പ്രവർത്തകരെ ശാന്തരാക്കാനാണ് ഷാഫി പറമ്പിൽ എംപിയും താനും എത്തിയതെന്നും പ്രവീൺ കുമാർ പറഞ്ഞു.