കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പാർട്ടി ഒരു തരത്തിലുള്ള സംരക്ഷണവും ഒരുക്കില്ലെന്നും നിയമനടപടികളുമായി പൊലീസ് മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി ഡീൽ ഇല്ലാത്തതിനാലാണ് സിപിഎം മറ്റു പാർട്ടികളുമായി ഡീൽ ഉണ്ടാക്കുന്നതെന്നും ഷാഫി വിമർശിച്ചു.

പാലക്കാട്: കോൺഗ്രസ് വാർഡ് കൗൺസിലർ പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതി ഉയർന്നതിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. എല്ലാ നിയമനടപടികളൂം പൊലീസ് സ്വീകരിക്കട്ടെയെന്നും ഒരു തരത്തിലുള്ള സംരക്ഷണവും പാർട്ടി ഒരുക്കില്ലെന്നും നിയമ നടപടിക്ക് ഒരു തടസവും സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെ വ്യക്തി ജീവിതത്തിൽ ഉണ്ടാവുന്നത് ചൂഴ്ന്ന് നോക്കാനാവില്ല. പാർട്ടി നടപടി എടുത്തിട്ടുണ്ട്.

തെരെഞ്ഞെടുപ്പിൽ യുഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ല അതെന്നും പാലക്കാട് രമേഷ് പിഷാരടി ജയിച്ച്‌ നിയമസഭയിൽ എത്തുമെന്നും ഷാഫി കൂട്ടിച്ചേർത്തു. അതേസമയം, എല്ലാവരുമായി സിപിഎമ്മിന് ഡീൽ നടത്തേണ്ടി വരുന്നത് ജനങ്ങളുമായി ഡീൽ ഇല്ലാത്തത് കൊണ്ടെന്നും ഷാഫി പറമ്പിൽ വിമര്‍ശിച്ചു. ജനങ്ങൾ യുഡിഎഫിന് ഒപ്പം ഉള്ളതു കൊണ്ടാണ് ബിജെപിയുമായും എസ്‍ഡിപിഐയും ആയി സിപിഎം ഡീൽ നടത്തുന്നത്. ഇത് കേരളത്തിൽ മാറ്റം ഉണ്ടാക്കില്ല. 

ആരോഗ്യ, സാമ്പത്തിക മേഖലയിലെ പരാജയവും ശബരിമല വിഷയവും തന്നെയാണ് യുഡിഎഫ് ഉന്നയിക്കുന്നത്. ജമാഅതെ ഇസ്ലാമിയുമായി യുഡിഎഫ് ബന്ധമെന്നു പറഞ്ഞു സിപിഎം ആരോടൊക്കെ ആണ് കൂട്ടു കൂടുന്നത്. സിപിഎം - സിപിഐ നേതാക്കൾ ബിജെപിയിൽ പോയി മത്സരിക്കുന്നതിന് കുഴപ്പമില്ല. അപ്പോഴൊന്നും മുഖ്യമന്ത്രി ക്ക് കുഴപ്പമില്ല. ചെറ്റത്തരം പോലെയുള്ള വാക്കുകൾ മുഖ്യമന്ത്രിയുടെ ഡിഷ്ണറി യിൽ ഉള്ളത് യുഡിഎഫിൽ ജയിക്കുന്ന നേതാക്കൾക്ക് എതിരെ മാത്രമെന്നും ഷാഫി കൂട്ടിച്ചേർത്തു.