എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമർശം തെറ്റാണെന്നും ഷാഫി പറമ്പിൽ എംപി.

കോഴിക്കോട്: എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമർശം തെറ്റാണെന്നും ഷാഫി പറമ്പിൽ എംപി. ബിഹാറിൽ പോയത് പാർട്ടി ഉത്തരവാദിത്തത്തിന്റെ ഭാ​ഗമായിട്ടാണ്. രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ലെന്നും ആരോപണം വന്നയുടൻ തന്നെ രാഹുൽ രാജി പ്രഖ്യാപിച്ചുവെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ഷാഫി പ്രതികരിച്ചത്. സംഘടന ചുമതല ഒഴിഞ്ഞിട്ടും കോൺ​ഗ്രസിനെ ധാർമികത പഠിപ്പിക്കുകയാണ്. വിവാദങ്ങളിൽ കോൺ​ഗ്രസ് നിർവീര്യമാകില്ലെന്നും ഷാഫി വ്യക്തമാക്കി. രാജി ആവശ്യപ്പെടാൻ സിപിഎമ്മിനും ബിജെപിക്കും ധാർമികതയെന്തെന്നും ഷാഫി പറമ്പിൽ ചോദിച്ചു. കോണ്‍ഗ്രസിനെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം എന്തിനാണ് രാജിവെച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്തിൻ്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപ ദാസ് മുൻഷി വ്യക്തമാക്കിയിരുന്നു. രാഹുലിനെതിരെ പാർട്ടിക്ക് ഒരു പരാതിയും കിട്ടിയില്ലെന്ന് പറഞ്ഞ ദീപ ദാസ് മുൻഷി, നിയമപരമായ പ്രതിസന്ധിയല്ല മറിച്ച് ധാർമിക പ്രശ്‌നമാണ് രാജിയിലേക്ക് നയിച്ചതെന്നും പറഞ്ഞു. ട്രാൻസ്ജെൻഡറിന്റേതല്ല ഒരാളുടെയും പരാതി തനിക്ക് കിട്ടിയിട്ടില്ലെന്നും ദീപ ദാസ് മുൻഷി വ്യക്തമാക്കി.