തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ് മോനേ പ്രയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷാഫി പറമ്പിൽ രൂക്ഷ വിമർശനം ഉന്നയിച്ചു. അധികാരം നഷ്ടമായതോടെ പിണറായിയുടെ ഒറിജിനൽ മുഖം പുറത്തുവന്നെന്നും പ്രളയ അഴിമതിയിൽ അന്വേഷണം വേണമെന്നും ഷാഫി ആവശ്യപ്പെട്ടു
തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ് മോനേ പ്രയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എം പി. നിലവാര തകർച്ചയുടെ അങ്ങേയറ്റമാണ് മുഖ്യമന്ത്രി പ്രകടമായത്. അധികാരം നഷ്ടമായതോടെ പിണറായിയുടെ ഒറിജിനൽ മുഖം പുറത്തുവന്നെന്നും ഡാഷ് മോനേ വിളിക്ക് വീട്ടിൽ ഇരുന്ന് അദ്ദേഹത്തിന് സ്വയം പഴിക്കേണ്ടി വരുമെന്നും ഷാഫി കൂട്ടിച്ചേർത്തു. പ്രളയ അഴിമതി ആരോപണത്തിലും സർക്കാരിനെതിരെ ഷാഫി രൂക്ഷ വിമർശനം അഴിച്ചുവിട്ടു. അഴിമതിക്കുവേണ്ടി ജനങ്ങളെ കൊലപ്പെടുത്തിയെന്നും വെളിപ്പെട്ടത് പ്രതിപക്ഷ ആരോപണമല്ല സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണം നടത്തി നടപടി വേണമെന്നും ഷാഫി ആവശ്യപ്പെട്ടു. യു ഡി എഫിലെ ക്രൗഡ് പുള്ളറാണോയെന്ന ചോദ്യത്തിന് ക്രൗഡ് പുള്ളർ ഇത്തവണ ജനങ്ങളാണെന്നും ഒപ്പവും പിന്നാലെയും മാത്രമാണ് താൻ ഓടുന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു.
പിണറായിയുടെ അധിക്ഷേപം അനുഗ്രഹമെന്ന് രേവന്ത് റെഡ്ഡി
അതേസമയം പിണറായി വിജയന്റെ ഡാഷ് മോനേ… അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്നും ഗൗനിക്കുന്നില്ലെന്നുമാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞത്. കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കരുതെന്നും പിണറായിയുടെ കാലം കഴിഞ്ഞുവെന്നും പറഞ്ഞ അദ്ദേഹം ബൈ ബൈ പിണറായി എന്ന് വിളിക്കുകയും ചെയ്തു. `പോ മോനേ വിജയാ' പ്രയോഗം രേവന്ത് റെഡ്ഡി ആവർത്തിക്കുകയും ചെയ്തു. തന്റെ ചോദ്യങ്ങൾക്ക് പിണറായിക്ക് ഉത്തരമില്ല. മോദിയെ പിന്തുടരുന്നതിനെക്കുറിച്ചും മറുപടിയില്ല. പ്രായത്തെയും പദവിയും ബഹുമാനിക്കുന്നു. പിണറായിയുടെ വല്യേട്ടനാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.
