ഷഹല ഷെറിന്‍റെ മരണം; അന്വേഷണ ഉദ്യോഗസ്ഥർ സർവജന സ്കൂളിലെത്തി മൊഴിയെടുത്തു, കുട്ടികള്‍ സ്കൂള്‍ ഉപരോധിച്ചു
പിടിഎ പിരിച്ചു വിട്ട് അധ്യാപകർക്കെതിരെ കടുത്ത നടപടിയെടുക്കണെമെന്നാവശ്യപ്പെട്ട് കുട്ടികൾ ഇന്ന് സ്കൂൾ ഉപരോധിച്ചു. ഇതിനിടെ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി.
വയനാട്: വയനാട് ബത്തേരിയില്‍ ഷഹല ഷെറിൻ എന്ന വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥർ സർവജന സ്കൂളിലെത്തി മൊഴിയെടുത്തു. പിടിഎ പിരിച്ചു വിട്ട് അധ്യാപകർക്കെതിരെ കടുത്ത നടപടിയെടുക്കണെമെന്നാവശ്യപ്പെട്ട് കുട്ടികൾ ഇന്ന് സ്കൂൾ ഉപരോധിച്ചു. ഇതിനിടെ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സ്കൂളും ഷഹലയുടെ വീടും സന്ദർശിച്ചു.
മാനന്തവാടി എസിപി വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ രാവിലെ തന്നെ വൈത്തിരി ഗുഡ്ഷെപ്പേർഡ് ആശുപത്രിയിലെത്തി ഷഹന ഷെറിനെ ചികിത്സിച്ച ഡോക്ടറില്‍ നിന്ന് മൊഴിയെടുത്തു. പാമ്പുകടിയേറ്റ ഷഹല ഇവിടെവെച്ചാണ് മരിച്ചത്. ഇതിനുശേഷം സർവ്വജന സ്കൂളിലെത്തി പാമ്പുകടിയേറ്റ തുമുതൽ ആശുപത്രിയിൽ കൊണ്ടു പോകുന്നത് വരെയുള്ള കാര്യങ്ങളെക്കുറിച്ച് കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും മൊഴിയെടുത്തു. ചികിത്സ വൈകിയതാണോ മരണത്തിന് കാരണമായതെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മെഡിക്കൽ ബോർഡിനെയും അന്വേഷണസംഘം സമീപിച്ചു.
പ്രതികൾ നാലുപേരും ഇപ്പോഴും ഒളിവിലാണ്. ഇന്നലെ സർവകക്ഷി യോഗം ചേർന്നെങ്കിലും സ്കൂളിലെ കുട്ടികളുടെ പ്രതിഷേധം ഇതുവരെ അടങ്ങിയിട്ടില്ല. ജനറൽബോഡി യോഗം ചേർന്ന് പിടിഎ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സ്കൂൾ ഉപരോധിച്ചു. അധ്യാപകർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സർവജന സ്കൂളും ഷഹലയുടെ വീടും സന്ദർശിച്ചു.സ്കൂൾ ക്യാംപസിൽ പാമ്പ് ഉണ്ടോ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി .ബത്തേരി നഗരസഭയും ജനമൈത്രി പോലീസും ചേർന്ന് സർവ്വജന സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി.ഷഹല പഠിച്ച ക്ലാസ് മുറി അടക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റുന്നതിനാൽ ക്ലാസുകൾ തൊട്ടടുത്ത ഓഡിറ്റോറിയത്തിലേക്ക് മാറ്റാനാണ് തീരുമാനം.