വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവരിച്ചു

തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതിൽ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്‌. കേസിൽ പെട്ട വിദ്യാർഥികളുടെ എസ് എസ് എൽ സി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതുതന്നെന്ന് എസ് ഷാനവാസ്‌ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവരിച്ചു. ജുവനയിൽ ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നൽകിയിരുന്നു. അതുകൊണ്ടാണ് പരീക്ഷ എഴുതാൻ അവസരം നൽകിയത്. എന്നാൽ അക്രമ വാസനകൾ വച്ചുപൊറിപ്പിക്കാനാകില്ല. അതുകൊണ്ടാണ് ഈ കുട്ടികളുടെ റിസൾട്ട് തടഞ്ഞുവക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതെന്നും എസ് ഷാനവാസ് വ്യക്തമാക്കി. ഈ കുട്ടികളെ മൂന്നു വർഷത്തേക്ക് ഡിബാർ ചെയ്തെന്നും അദ്ദേഹം വിവരിച്ചു.

അതേസമയം സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ .19 ശതമാനം കുറവ് ആണ്. 61449 പേർ ഫുൾ എ പ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതൽ എ പ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. ‍4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതൽ പി ആര്‍ ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും.

അതേസമയം താമരശ്ശേരിയിൽ സഹപാഠികളുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് എഴുതിയ ഏക പരീക്ഷയിൽ ഷഹബാസിന് ലഭിച്ചത് എ പ്ലസ് ആണെന്നും ഇന്നത്തെ എസ് എസ് എൽ സി ഫലം വ്യക്തമാക്കുന്നുണ്ട്. ഇൻഫർമേഷൻ ടെക്നോളജി പരീക്ഷയാണ് ഷഹബാസ് ആകെ എഴുതിയത്. ആ പരീക്ഷയിൽ ആണ് ഷഹബാസിന് എ പ്ലസ് ലഭിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇത്തവണ എസ് എസ് എൽ സി പരീക്ഷയിൽ 99.5 ശതമാനമാണ് വിജയം. 61,449 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയ്ക്കാണ്. റെക്കോർഡ് വേഗത്തിലായിരുന്നു ഇത്തവണ ഫലപ്രഖ്യാപനം. പരീക്ഷ എഴുതിയ 424583 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. പുനര്‍ മൂല്യ നിര്‍ണ്ണയം സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷ ഈ മാസം 12 മുതൽ 15 വരെ നൽകാം. മെയ് 28 മുതൽ ജൂൺ അഞ്ച് വരെയാണ് സേ പരീക്ഷ. അഞ്ചംഗ അഡ്മിഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും ഹയര്‍ സെക്കന്‍ററി പ്രവേശനം. പ്രിൻസിപ്പലും സീനിയർ അധ്യാപകരും അടക്കം 5 പേർ കമ്മിറ്റിയിൽ വേണമെന്നും തീരുമാനമുണ്ട്. പ്രവേശന സമയത്തും അതിന് ശേഷവും സര്‍ക്കാര്‍ അംഗീകരിച്ച തുകക്ക് അപ്പുറം പിരിവ് നടത്തുന്ന പി ടി എ കമ്മിറ്റികൾക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം