Asianet News MalayalamAsianet News Malayalam

ഷംജു വഴി കോഴിക്കോട് എത്തിയത് 75 കിലോ സ്വർണ്ണം, ഉരുക്കി ജ്വല്ലറികൾക്ക് വിറ്റെന്നും കണ്ടെത്തി

ഷംജുവിന്റെ അടുത്ത ബന്ധുവിന്റെ ആഭരണ നിർമ്മാണ ശാലയിൽ സ്വർണ്ണം ഉരുക്കി. ഇവിടെ നിന്ന് വിവിധ തൂക്കങ്ങളിലുള്ള മൂശയുടെ രൂപത്തിലേക്ക് സ്വർണ്ണം മാറ്റി

Shamju smuggled 75 kg gold through kozhikode airport
Author
Kozhikode, First Published Aug 16, 2020, 1:27 PM IST

തിരുവനന്തപുരം: വിവാദമായ തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കേസിലെ പ്രതികൾ ഉൾപ്പെട്ട മുൻ കള്ളക്കടത്തിന്റെ വിവരങ്ങൾ കൂടി അന്വേഷണ സംഘം കണ്ടെത്തി. കേസിൽ അറസ്റ്റിലായ ഷംജു വഴി കോഴിക്കോട് വിമാനത്താവളത്തിലൂടെ 75 കിലോഗ്രാം സ്വർണ്ണമാണ് കടത്തിയത്.

ഷംജുവിന്റെ അടുത്ത ബന്ധുവിന്റെ ആഭരണ നിർമ്മാണ ശാലയിൽ സ്വർണ്ണം ഉരുക്കി. ഇവിടെ നിന്ന് വിവിധ തൂക്കങ്ങളിലുള്ള മൂശയുടെ രൂപത്തിലേക്ക് സ്വർണ്ണം മാറ്റി. ഇത് പിന്നീട് ജ്വല്ലറി ഉടമകൾക്ക് വിൽക്കുകയായിരുന്നു. ഇങ്ങിനെ വിറ്റ ആറ് കിലോഗ്രാം സ്വർണ്ണമാണ് കവിഞ്ഞ ദിവസം കസ്റ്റംസ് കണ്ടെത്തിയത്. ഈ കളളക്കടത്തിനായി ഷംജു മുടക്കിയത് മൂന്ന് കോടി രൂപയാണ്. സ്വർണം വരുന്ന വഴി ജ്വല്ലറി ഉടമകൾ അറിയാതിരിക്കാനാണ് ഉരുക്കി രൂപം മാറ്റിയതെന്നും കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായി.

അതേസമയം മറ്റൊരു പ്രതി സന്ദീപ് നായരെ മുൻപ് മദ്യപിച്ച് വാഹനമോടിച്ച കേസിൽ രക്ഷപ്പെടാൻ സഹായിച്ച സംഭവത്തിൽ പൊലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നതായി ആരോപണം ഉയർന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്.ഐയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമാണ് ജി ചന്ദ്രശേഖരന്‍ നായര്‍. സംഭവം വിവാദമായതോടെ തിരുവനന്തപുരം റേഞ്ച് ഡിഐജി യുടെ നേതൃത്വത്തിൽ ചന്ദ്രശേഖരനെതിരെ അന്വേഷണം നടന്നു. 

ബന്ധുവായ സന്ദീപ് നായരുമായി ചന്ദ്രശേഖരന് നല്ല അടുപ്പമുണ്ട്. പക്ഷെ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്നറിയാന്‍ വിശദമായ അന്വേഷണം വേണം. മദ്യപിച്ച് വാഹനമോടിച്ച കേസില്‍ സന്ദീപിനെ മണ്ണന്തല പൊലീസ് പിടികൂടിയപ്പോള്‍ ജാമ്യത്തിലിറക്കാനും വാഹനം തിരിച്ചുകിട്ടാനും ചന്ദ്രശേഖരന്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്നാണ് ആരോപണം. അച്ചടക്ക നടപടിയും അന്വേഷണവും ശുപാർശ ചെയ്യുന്നതായിരുന്നു  ഡിഐജി സഞ്ജയ് കുമാർ ഗുരുദീന്റെ റിപ്പോർട്ട്. 

തുടർ നടപടി സ്വീകരിക്കാൻ ഡിജിപി സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് നിർദ്ദേശം നൽകിയെങ്കിലും നാളിതുവരെ അനക്കമില്ല.കമ്മീഷണർ  റിപ്പോര്‍ട്ട് ഡി ഐ ജിക്ക് തന്നെ കൈമാറി .റിപ്പോർട്ടിലെ വാചകങ്ങൾ തിരുത്തി എഴുതാൻ ഉന്നത ഉദ്യാഗസ്ഥരുടെ സമ്മർദ്ധമുണ്ട്. ഇതോടെ ഡിജിപി വരെ നടപടിക്ക് ശുപാർശ ചെയ്ത റിപ്പോർട്ടിൽ തുടർ നടപടികൾ അനിശ്ചിതത്വത്തിലായി.

Follow Us:
Download App:
  • android
  • ios