ബ്ലാക്ക് മെയില്‍ കേസ്; ഷംന കാസിം കൊച്ചിയിലെത്തി, വീഡിയോ കോള്‍ വഴി മൊഴിയെടുക്കും
ഹാരിസിനെ പോലീസ് കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. തട്ടിപ്പ് സംഘം താരങ്ങളെ സ്വർണ്ണക്കടത്തിനായി സമീപിച്ചെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.
കൊച്ചി: തട്ടിപ്പ് കേസില്‍ ഇരയായ നടി ഷംന കാസിം ഹൈദരാബാദിൽ നിന്ന് കൊച്ചിയില്‍ എത്തി. വീട്ടില്‍ ക്വാറന്‍റീനില്‍ തുടരും. പൊലീസ് വൈകുന്നേരത്തോടെ വീഡിയോ കോള്‍ വഴി മൊഴി എടുക്കുമെന്നാണ് വിവരം. ബ്ലാക്ക് മെയില്‍ കേസില്‍ സിനിമ താരങ്ങളുമായി ബന്ധമുള്ള മേക്കപ്പ് മാന്‍ ഹാരിസ് പൊലീസ് പിടിയിലായി. ഹാരിസിനെ പോലീസ് കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. തട്ടിപ്പ് സംഘം താരങ്ങളെ സ്വർണ്ണക്കടത്തിനായി സമീപിച്ചെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
ബ്ലാക്ക് മെയില്‍ കേസിലെ തട്ടിപ്പിന്‍റെ ആസൂത്രണത്തിൽ ഹാരിസിന് മുഖ്യ പങ്കുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മേക്കപ്പ് ആർട്ടിസ്റ്റായ ഹാരിസ് തൃശ്ശൂർ സ്വദേശിയാണ്. തട്ടിപ്പ് സംഘത്തെയും ഷംന കാസിമിനെയും ബന്ധപ്പെടുത്തിയതിൽ ഇയാൾക്കുള്ള പങ്ക് വ്യക്തമാക്കുന്നതിനാണ് പോലീസ് ശ്രമിക്കുന്നത്. ചില കാര്യങ്ങളിൽ പരാതിക്കാരിയിൽ നിന്നും വ്യക്തത വേണ്ടിവരുമെന്ന് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു. ഷംന കാസിമിന്‍റെ രക്ഷിതാക്കളുടെ മൊഴിയും ഇന്ന് വീണ്ടും രേഖപ്പെടുത്തും.
എന്നാൽ തട്ടിപ്പിന് പിന്നിൽ സിനിമാ മേഖലയിലുള്ളവർക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ഇടനിലക്കാരുള്ളതായി അറയില്ലെന്നും ഷംനയുടെ അമ്മ റൗല ബീവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസിൽ കൂടുതൽ യുവതികളെ ഇരകളാക്കിയെങ്കിലും പലരും പരാതിയുമായി മുന്നോട്ട് പോകാുന്നതിന് താൽപ്പര്യക്കുറവ് അറയിച്ചിട്ടുണ്ട്. കുടുംബബരമായ പ്രശനങ്ങൾ ചൂണ്ടികാട്ടിയാണ് പിന്മാറ്റം. നിലവിൽ ഏഴ് കേസുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. എട്ട് പ്രതികൾ അറസ്റ്റിലുമായി. ഇനി പിടിയിലാകാനുള്ള ഒരു പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ അറസ്റ്റ് മാറ്റിവെച്ചിരിക്കുകയാണ്.