വിചാരണ കോടതി വധശിക്ഷക്ക് വിധിച്ച ഷാരോൺ കൊലക്കേസ് കുറ്റവാളി ഗ്രീഷ്‌മ ഹൈക്കോടതിയിൽ അപ്പീൽ നൽകി

തിരുവനന്തപുരം: ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ.

Add Asianetnews as a Preferred SourcegooglePreferred

കൊടും കുറ്റകൃത്യം ചെയ്ത പ്രതി തനിക്കെതിരായ തെളിവുകൾ സ്വയം ചുമക്കുകയാണെന്ന് പിടിക്കപ്പെടുംവരെ അറിഞ്ഞിരുന്നില്ലെന്നാണ് വിധി പ്രസ്താവിക്കുമ്പോൾ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കിയത്. അതി സമർത്ഥമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും യാതൊരു പ്രകോപനവും കൊലപാതകത്തിന് പിറകിൽ ഉണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷമയെ വിശ്വസിച്ചു. എന്നാൽ ഗ്രീഷ്മ വിശ്വാസ വഞ്ചനയാണ് കാണിച്ചത്. 11 ദിവസം ഒരു തുള്ളിവെള്ളം ഇറക്കാൻ കഴിയാതെ ആന്തരീകാവയവങ്ങൾ അഴുകിയാണ് ഷാരോൺ മരിച്ചത്. ആ വേദനയക്ക് അപ്പുറമല്ല പ്രതിയുടെ പ്രായമെന്നും കോടതിയക്ക് മുന്നിൽ ഒരു ദയയും അർഹിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് തൂക്ക് കയർ വിധിച്ചത്.

സാഹചര്യങ്ങളുടെ സമ്മർദ്ദമാണ് കൊലപാതകത്തിന് കാരണമെന്നും ഷാരോൺ അടിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള വാദം ഗ്രീഷ്‌മയ്ക്ക് തെളിയിക്കാനായില്ല. സ്നേഹം പൊതിഞ്ഞ വാക്കുകളിൽ വിഷം ഒളിപ്പിച്ച് വെച്ചാണ് ഗ്രീഷ്മ ഷാരണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്നും കൊലപ്പെടുത്തിയതെന്നും കോടതി ഉത്തരവിൽ പറഞ്ഞു. തെറ്റായ വിവരങ്ങൾ നൽകിയും പലതും മറച്ചുവെച്ചും ഗ്രീഷ്മ അന്വേഷണത്തെ വഴിതെറ്റിച്ചു. ആത്മഹത്യ ശ്രമം പോലും ഇതിന്‍റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. വാട്സ് ആപ് ചാറ്റുകൾ അടക്കം 48 സാഹചര്യ തെളിവുകൾ കേസിലുണ്ടായെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാരൻ നായർക്ക് 3 വർഷം തടവാണ് കോടതി വിധിച്ചത്. ശിക്ഷ മൂന്ന് വർഷമായതിനാൽ പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.