ഷാരോണ്‍ വധക്കേസിലെ പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോഴാണ് തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്ന് നിയമോപദേശം പൊലീസിന് ലഭിച്ചത്.

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസില്‍ പൊലീസ് വീണ്ടും നിയമോപദേശം തേടും. അഡ്വക്കേറ്റ് ജനറലിനോടാണ് ഡിജിപി നിയമോപദേശം തേടുക. തുടരന്വേഷണം കേരളത്തിൽ നടത്തണമോയെന്ന കാര്യത്തിലാണ് പൊലീസ് വീണ്ടും നിയമോപദേശം തേടുന്നത്.

ഷാരോണ്‍ വധക്കേസിലെ പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോഴാണ് തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്ന് നിയമോപദേശം പൊലീസിന് ലഭിച്ചത്. കൊലപാതകത്തിന്‍റെ ആസൂത്രണവും തെളിവ് നശിപ്പിക്കലും തമിഴ്നാട്ടിൽ നടന്നതിനാൽ പ്രതികള്‍ കുറ്റപത്രം ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് നിയമോപദേശം ലഭിച്ചത്. എന്നാല്‍, കേസ് അട്ടിമറിക്കപ്പെടുമെന്നതിനാൽ അന്വേഷണം കൈമാറരുതെന്നാവശ്യപ്പെട്ട് ഷാരോണിൻറെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഇതേ തുടര്‍ന്ന് കേസ് അന്വേഷണം തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഷാരോണിന്‍റെ കുടുംബത്തെ അറിയിച്ചു.

കേസന്വേഷണത്തിന്‍റെ അധികാര പരിധി സംബന്ധിച്ച് സംശയമുള്ളതിനാല്‍ റൂറൽ എസ്പിയായിരുന്നു നിയമോപദേശം തേടിയത്. ഷാരോണിനിനെ കൊലപ്പെടുത്താൻ ഗ്രീഷ്മയു മറ്റ് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിചതും തമിഴ്നാട്ടിലാണ്. മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും. കേസെടുത്തത് പാറാശാല പൊലീസും. കുറ്റപത്രം നൽകി വിചാരണയിലേക്ക് പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികൾ ചോദ്യം ചെയ്താൽ കേസിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു നിയമോപദേശം. അതിനാല്‍ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. അന്വേഷണം കൈമാറുന്നതിനെ ഷാരോണിന്‍റെ കുടുംബം എതിർക്കുകയാണ്.

ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളോജാശുപത്രിയിലായതിനാൽ കേസ് തമിഴ്നാട് പൊലീസിന് കൈമാറേണ്ട ആവശ്യമില്ലെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി അസഫലി അടക്കമുള്ള ഒരു വിഭാഗം നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.