കേരളത്തിൽ നിന്നുള്ള നിരവധി എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കുന്നതിൽ ശശി തരൂർ ആശങ്കയറിയിച്ചു. ഗൾഫ് മേഖലയിലേക്കടക്കം സർവീസുകൾ നിർത്തലാക്കുന്നത് തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദില്ലി: കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കുന്നതിൽ വിമർശനവുമായി ശശി തരൂർ എംപി. വിഷയത്തിൽ ആശങ്കയറിയിച്ച് എയർ ഇന്ത്യ എംഡി കാമ്പൽ വിൽസണ് കത്തയച്ചു. ഗൾഫ് മേഖലയിലേക്കടക്കം വിമാന സർവീസുകൾ റദ്ദാക്കുന്നത് തൊഴിലാളിൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും എം പി കത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ കേരളത്തിലെ വ്യാപാരത്തെയും ടൂറിസത്തെയും സർവീസ് റദ്ദാക്കൽ സാരമായി ബാധിക്കുമെന്നും ശശി തരൂർ പറഞ്ഞു. ഒക്ടോബർ മുതൽ അടുത്ത വർഷം മാർച്ചവരെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളിൽ പലതും റദ്ദാക്കുന്നതായി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് എയർ ഇന്ത്യ വെട്ടിച്ചുരുക്കിയത്. ഡൽഹി -തിരുവനന്തപുരം റൂട്ടിലെ ബിസിനസ് ക്ലാസ് സർവീസുകൾ ഇല്ലാതാക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ സംസ്ഥാനത്തിനെതിരായ കടുത്ത അവഗണനയായാണ് ശശി തരൂർ വിമർശിക്കുന്നത്. എയർ ഇന്ത്യ കേരളത്തോടുള്ള അവഗണന തുടർന്നാൽ, ഇൻഡിഗോയും ആകാശ എയറും യാത്രക്കാർ ആശ്രയിക്കും. തനിക്ക് പ്രിയപ്പെട്ട സർവീസാണ് എയർ ഇന്ത്യയുടേത്. എന്നാൽ വസ്‌തുതകൾ മാറുമ്പോൾ അഭിപ്രായവും മാറും. ബന്ധപ്പെട്ട എല്ലാവരും വിഷയത്തിൽ ഉചിതമായ ശ്രദ്ധ പതിപ്പിക്കുമെന്ന് കരുതുന്നുവെന്നും ശശി തരൂർ സമൂഹ മാധ്യമമായ എക്സിൽ എഴുതി.
വിഷയത്തിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും നേരത്തെ രംഗത്ത് വന്നിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രിക്ക് അദ്ദേഹം കത്തെഴുതിയിരുന്നു. എയർ ഇന്ത്യ എക്‌സ്പ്രസിന് ഏറ്റവും ലാഭകരമായ ഗൾഫ് - കേരള സർവീസുകൾ വെട്ടിക്കുറക്കുന്നതിന് പിന്നിലെ യുക്തി എന്തെന്നും അദ്ദേഹം കേന്ദ്രമന്ത്രിക്ക് എഴുതിയ കത്തിൽ ചോദിച്ചിരുന്നു.



