യുവജനങ്ങളില്‍ 40 % പേര്‍ക്ക് ഇവിടെ ജോലിയില്ല. സര്‍ക്കാര്‍ കിറ്റ് കൊടുക്കുന്നു, വോട്ട് വാങ്ങുകയാണെന്നും തരൂര്‍ പറഞ്ഞു. 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍. വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാടാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. കടമെടുപ്പ് പരിധി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് ധനകാര്യ മന്തി കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുന്നു. തൊഴിലില്ലായ്മ കേരളത്തില്‍ കൂടി വരുകയാണ്. യുവജനങ്ങളില്‍ 40 % പേര്‍ക്ക് ഇവിടെ ജോലിയില്ല. സര്‍ക്കാര്‍ കിറ്റ് കൊടുക്കുന്നു, വോട്ട് വാങ്ങുകയാണെന്നും തരൂര്‍ പറഞ്ഞു. 

അതേസമയം തന്‍റെ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്നും തരൂര്‍ പറഞ്ഞു. കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. എല്ലാ പരിപാടികളും ഡിസിസി പ്രസിഡന്‍റുമാരെ അറിയിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്‍റുമാരെ അറിയിച്ച തിയതി അടക്കം തന്‍റെ കയ്യിലുണ്ട്. പരാതികൾ ഉയരുന്നുണ്ടെങ്കിൽ അതിന് മറുപടി നൽകും.14 വർഷമായി ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും ഐയും അല്ല, ഇനി ഒന്നിച്ചാണ് മുന്നോട്ടുപോകേണ്ടത്. താനൊരു വിഭാഗത്തിന്‍റെയും മെമ്പറല്ലെന്നും തരൂര്‍ പറഞ്ഞു.