Asianet News MalayalamAsianet News Malayalam

'ശശി തരൂര്‍ ഇസ്രയേലിന്‍റെ രഹസ്യ കാമുകന്‍, ലീഗ് വടികൊടുത്ത് അടി വാങ്ങി'- കെ.ടി ജലീല്‍

ഐക്യരാഷ്ട്ര സംഘടനപോലും ഹമാസിനെ ഭീകര സംഘടനയായി കാണുന്നില്ല. എന്നിട്ടും ഹമാസിനെ ഭീകരവാദികളായി കാണുന്ന തരൂരിനെ ക്ഷണിച്ചതു വഴി മുസ്ലിംലീഗ് വടികൊടുത്ത് അടി വാങ്ങുകയാണ് ചെയ്തതെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാഗ് പരിപാടിയില്‍ കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു.

Shashi Tharoor Israel's secret lover- K. T. Jaleel
Author
First Published Oct 28, 2023, 6:07 PM IST

കോഴിക്കോട്: ശശി തരൂർ എം.പി ഇസ്രയേലിന്‍റെ രഹസ്യ കാമുകൻ ആണെന്ന്  കെ.ടി ജലീൽ എം.എല്‍.എ.  കോഴിക്കോട്ടെ മുസ്ലീം ലീഗ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ ശശി തരൂരിന്‍റെ ഹമാസ് വിരുദ്ധ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ.ടി ജലീലിന്‍റെ പ്രതികരണം. ഐക്യരാഷ്ട്ര സംഘടനപോലും ഹമാസിനെ ഭീകര സംഘടനയായി കാണുന്നില്ല. എന്നിട്ടും ഹമാസിനെ ഭീകരവാദികളായി കാണുന്ന തരൂരിനെ ക്ഷണിച്ചതു വഴി മുസ്ലിംലീഗ് വടികൊടുത്ത് അടി വാങ്ങുകയാണ് ചെയ്തതെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാഗ് പരിപാടിയില്‍ കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു. തട്ടം വിവാദത്തില്‍ സിപിഎം നിലപാട് തിരിച്ചറിഞ്ഞാണ് താന്‍ ആദ്യമേ പ്രതികരിച്ചതെന്നും വിശ്വാസികളായ മുസ്ലിങ്ങളും സിപിഎമ്മും തമ്മിലുളള ബന്ധം ശക്തമാക്കാന്‍ തന്‍റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും കെടി ജലീല്‍ കൂട്ടിചേര്‍ത്തു. 

ഇങ്ങനെയുള്ള റാലിയിലേക്ക് തരൂരിനെ പോലെയുള്ള ആളെ ക്ഷണിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിന്‍റെ പല നിലപാടുകളിലൂടെയും ഇസ്രയേലിന് അനുകൂലമായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും എന്തുകൊണ്ട് ഇക്കാര്യം ലീഗിന് അറിയാതെ പോയെന്ന് മനസിലാകുന്നില്ല. റാലിയില്‍ മൂന്നോ നാലോ തവണ ഭീകരര്‍, ഭീകരത എന്ന വാക്കുകള്‍ ശശി തരൂര്‍ ഉപയോഗിച്ചു. അതെല്ലാം ഹമാസിനെയും പലസ്തീന്‍ ജനതെയും ഉദ്ദേശിച്ചുള്ളതായിരുന്നു. ഇസ്രയേലിനെ എന്തുകൊണ്ടാണ് ഇവരാരും കൊടും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതെന്നും കെടി ജലീല്‍ ചോദിച്ചു. റാലിയില്‍ മുഖ്യാതിഥിയായി  തമിഴ്നാട് മുഖ്യമന്ത്രി എം .കെ സ്റ്റാലിനെയോ മന്ത്രി ഉദയനിധിയെയോ കര്‍ണാടക ഉപമുഖ്യമന്്രി ഡികെ ശിവകുമാറിനെയോ വിളിക്കാമായിരുന്നു. അതൊന്നും ചെയ്യാതെ വടികൊടുത്ത് അടിമേടിക്കുകയായിരുന്നു ലീഗെന്നും കെടി ജലീല്‍ പറഞ്ഞു.
 


മുസ്ലീംലീഗിന്‍റെ നേതൃത്വത്തില്‍ നടന്നത് ഇസ്രയേല്‍ അനുകൂല സമ്മേളനമാണെന്ന് കെടി ജലീല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.റാലിയിലെ മുഖ്യപ്രഭാഷകന്‍ ശശി തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഇസ്രയേല്‍ അനുകൂല സമ്മേളനമാണെതെന്നാണ് ആര്‍ക്കും തോന്നുക. അന്ത്യനാള്‍ വരെ ലീഗിന്റെ ഈ ചതി പലസ്തീന്റെ മക്കള്‍ പൊറുക്കില്ല. പലസ്തീന്‍ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂര്‍ 'ഇസ്രയേല്‍ മാല' പാടിയതെന്നും ജലീല്‍ വിമര്‍ശിച്ചിരുന്നു.

ഇതിനിടെ,ഹമാസ് വിരുദ്ധ പ്രസംഗത്തില്‍ ശശി തരൂരിനെ തള്ളി എഐസിസി രംഗത്തെത്തി. പലസ്തീൻ വിഷയത്തിൽ ശശി തരൂർ പറഞ്ഞതിനോട് പൂർണ യോജിപ്പില്ലെന്നാണ് എഐസിസി വ്യക്തമാക്കുന്നത്. ഇസ്രയേൽ - ഹമാസ് യുദ്ധത്തില്‍  കോൺഗ്രസിന് കേന്ദ്ര സർക്കാരിന്റെ അതേ നിലപാടല്ലെന്നും എഐസിസി വ്യക്തമാക്കി. അതേസമയം, ശശി തരൂരിന്റെ പ്രസംഗം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് പാര്‍ട്ടി. തലസ്ഥാനത്തെ മഹല്ല് കമ്മിറ്റികളുടെ കോർഡിനേഷൻ കമ്മിറ്റി പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നും തരൂരിനെ ഒഴിവാക്കിയത് എതിർപ്പിന്‍റെ തുടക്കമായി പാർട്ടി കാണുന്നു. വിഴിഞ്ഞം സമരകാലത്ത് തുറമുഖത്തിനായി വാദിച്ചതിൽ ലത്തീൻ സഭക്ക് തരൂരിനോടുള്ള അകൽച്ചയ്ക്കിടെയാണ് മഹല്ല് കമ്മിറ്റികളും കടുപ്പിക്കുന്നത്.
മാസ് വിരുദ്ധ പ്രസംഗം; ശശി തരൂരിനെ തിരുവനന്തപുരത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍നിന്ന് ഒഴിവാക്കി

 

Follow Us:
Download App:
  • android
  • ios