Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല'; മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയെന്ന് തരൂർ

മുഖ്യമന്ത്രിയാവാന്‍ തയ്യാറല്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നാണ് മറുപടി പറഞ്ഞതെന്ന് ശശി തരൂര്‍. 

Shashi Tharoor says he not announced his candidature for Chief Minister
Author
First Published Jan 13, 2023, 11:01 AM IST

കോഴിക്കോട്:  നേതൃത്വം മുന്നറിയിപ്പ് നൽകിയതോടെ നിലപാടിൽ പിന്നോട്ട് പോയി ശശി തരൂർ. നിയമസഭാ തെരഞ്ഞെടുപ്പ് 2026 ലാണെന്നും ഏത് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നതിൽ പാർട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും തരൂർ വിശദീകരിച്ചു. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തരൂരിനെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ വിമർശിച്ചു. പറയാനുള്ളത് പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്ന് കെസിവേണുഗോപാൽ ഓർമ്മിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് തയ്ച്ച് വെച്ച കോട്ട് മാറ്റിവെച്ചേക്കണമെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചു.

''മുഖ്യമന്ത്രി പദത്തിന് ആഗ്രഹമുണ്ട്, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. കേരളമാകും ഇനി കർമ്മമണ്ഡലം'' പാർട്ടിയെ വെട്ടിലാക്കിയ തരൂരിനെ ആദ്യം ദേശീയ നേതൃത്വം തള്ളിപ്പറഞ്ഞു. പിന്നാലെ കരുതൽ നിലവിട്ട് കെപിസിസിയുടെ മുന്നറിയിപ്പുമെത്തി. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപനത്തെതിരെ ഒറ്റക്കെട്ടായി നേതാക്കൾ രംഗത്തെത്തിയതോടെയാണ്  മാധ്യമങ്ങളെ പഴിച്ചുള്ള തരൂരിന്‍റെ നിലപാട് മാറ്റം.

Also Read:   'ശശി തരൂര്‍ വിശ്വപൗരന്‍', നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്ന് സമസ്‍ത

തിരുവനന്തപുരത്ത് ലീഡർ സെൻററിൻ്റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ നേതാക്കൾ കൂട്ടത്തോടെ ലക്ഷ്യമിട്ടത് തരൂരിനെ ചെന്നിത്തല കൂടുതൽ കടുപ്പിച്ചപ്പോൾ മുഖ്യമന്ത്രി പദത്തിൽ തരൂരിനെ ഇതുവരെ പരസ്യമായി പിന്തുണച്ച മുരളീധരനും അച്ചടക്കമുള്ള പാർട്ടി നേതാവായി പാർട്ടിയാണ് പ്രധാനമെന്ന നിലയിലേക്ക് പ്രതികരണം മാറ്റിപ്പിടിച്ചെങ്കിലും കേരളം ലക്ഷ്യമിട്ടുള്ള നീക്കങ്ങളിൽ നിന്നും ഒറ്റയടിക്ക് തരൂർ പിന്നോട്ട് പോകില്ല. പരസ്യമായി ഏറ്റുമുട്ടലും വിമർശനങ്ങൾക്ക് അതേ രീതിയിൽ മറുപടിയും വേണ്ടെന്നാണ് ലൈൻ. 

അതേസമയം റായ്പ്പൂർ പ്ലീനറി സമ്മേളനത്തിൽ പദവിയുടെ കാര്യത്തിലെ അന്തീമതീരുമാനത്തിന് ശേഷമാകും ഭാവി നടപടിയിൽ തരൂരിൻ്റെ അന്തിമ തീരുമാനം. മതസാമുദായികനേതാക്കൾ തരൂരിനെ അകമഴിഞ്ഞ് പിന്തുണക്കുമ്പോഴും ആൻ്റണി അടക്കമുള്ള ദേശീയനേതാക്കളുടെ കൃത്യമായ സിഗ്നൽ കിട്ടിയതോടെയാണ് സംസ്ഥാനത്തെ നേതാക്കൾ ഗ്രൂപ്പെല്ലാം വിട്ട് ഒരുമിച്ച് തരൂരിനെ അച്ചടക്കത്തിൻ്റെ വാൾമുനയിൽ നിർത്തുന്നത്.

Follow Us:
Download App:
  • android
  • ios