കോണ്‍ഗ്രസില്‍ തരൂരിന് എതിരായ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്നും സമസ്ത പറഞ്ഞു.

കോഴിക്കോട്: ശശി തരൂര്‍ വിശ്വപൗരനെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. തരൂരുമായി കോഴിക്കോട്ട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പ്രശംസ. ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ്. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളാവുന്ന നേതൃത്വം വരണം. തരൂരിന്‍റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസില്‍ തരൂരിന് എതിരായ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. തരൂരിനെ വ്യക്തിപരമായി പ്രശംസിച്ചെങ്കിലും പരസ്യ പിന്തുണ സമസ്ത പ്രഖ്യാപിച്ചില്ല. നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്നായിരുന്നു സമസ്തയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ മുജാഹിദ് വിഭാഗം അധ്യക്ഷൻ അബ്ദുള്ളക്കോയ മദനി എന്നിവരെ അവരുടെ ഓഫിസുകളിലെത്തിയാണ് തരൂർ കണ്ടത്. തെക്കൻ കേരളത്തിൽ സമുദായ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് തരൂരിന്‍റെ മലബാറിലേക്കുള്ള ഈ രണ്ടാം വരവ്. എന്നാൽ എൻഎസ്‍എസ് നേതാക്കളെ പോലെ തരൂരിന് പിന്തുണ പ്രഖ്യാപിക്കാതിരിക്കാൻ മുസ്ലിം സംഘടനാ നേതാക്കൾ പ്രത്യേകം ശ്രദ്ധിച്ചു.

എന്നാൽ നടന്നത് സൗഹാർദ്ദ കൂടിക്കാഴ്ച മാത്രമാണെന്ന് തരൂ‍ർ വ്യക്തമാക്കി. എം കെ രാഘവൻ എംപിക്കൊപ്പമാണ് തരൂരെത്തിയത്. നേരത്തെ നടത്തിയ പര്യടനത്തിൽ മതസംഘടനാ നേതാക്കളെ കണ്ടിരുന്നില്ല. മുന്നണിയ്ക്കകത്ത് ഭിന്നിപ്പുണ്ടാക്കുമെന്നതിനാൽ മതസംഘടനകളോട് കരുതലോടെ നിലപാടെടുക്കാൻ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. തരൂർ പ്രതീക്ഷിച്ചത് പോലെ പരസ്യപിന്തുണ മുസ്ലിം സംഘടനകൾ നൽാകത്തതിന് പിന്നിൽ ലീഗിന്‍റെ ഇടപെലാണെന്നാണ് സൂചന. നിലവിൽ ലീഗുമായി പല പ്രശ്നങ്ങളിലും മുജാഹിദ് സുന്നി സംഘടനകൾക്കുള്ള അഭിപ്രായ വ്യത്യാസം കൂടി കണക്കിലെടുത്താണ് തരൂരിന്‍റെ സന്ദർശനം.

YouTube video player