അമ്മയറിയാതെ കുഞ്ഞിന്‍റെ ദത്ത്: കമ്മ്യൂണിസ്റ്റ് പുരോഗമനവാദികൾ എവിടെയെന്ന് ശശി തരൂർ; കടുപ്പിച്ച് വൃന്ദ കാരാട്ടും
അതേ സമയം അനുപമയ്ക്ക് (Anupama) സംഭവിച്ചത് കടുത്ത അനീതിയെന്ന് ആവർത്തിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്ത് എത്തി.
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി (Shashi Tharoor). കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പുരോഗമന വാദികൾ എവിടെ പോയെന്ന് ശശി തരൂർ എം പി ചോദിച്ചു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായത്. അന്യായമാണ് നടന്നതെല്ലാം അനുപമക്ക് ഉടൻ നീതി ലഭ്യമാക്കണം എന്നും തിരുവനന്തപുരം എംപിയായ ശശി തരൂർ പ്രതികരിച്ചു.
അതേ സമയം അനുപമയ്ക്ക് (Anupama) സംഭവിച്ചത് കടുത്ത അനീതിയെന്ന് ആവർത്തിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്ത് എത്തി. കുഞ്ഞിനെ അമ്മയിൽ നിന്നും മാറ്റുക എന്നത് ഗുരുതരമായ കുറ്റകൃത്യം അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കാൻ കഴിയാവുന്നത് എല്ലാം ചെയ്യും. മറ്റൊരു അമ്മകൂടി വേദനിക്കപ്പെടുന്ന ദാരുണമായ അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സംസ്ഥാന വനിതാ കമ്മീഷൻ അന്വേഷണത്തിൽ എല്ലാം പുറത്തു വരട്ടെയെന്നും ബൃദ്ധ കാരാട്ട് പറഞ്ഞു.
അതേ സമയം അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പൊലീസിനെ ന്യായീകരിച്ച് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്. അനുപമയുടെ പരാതികളെല്ലാം പൊലീസ് രജിസ്റ്ററിലുണ്ടെന്ന് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കുന്നു. കുഞ്ഞിനെ കൈമാറിയതുമായി ബന്ധപ്പെട്ട രേഖകൾ വ്യാജമാണെന്ന് ആദ്യ അന്വേഷണത്തിൽ സംശയമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Read More: 'കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ'; സര്‍ക്കാര്‍ നടപടിയില്‍ സന്തോഷമുണ്ടെന്ന് അനുപമ
കുട്ടിയെ പ്രസവിച്ച് ആറ് മാസത്തിന് ശേഷമാണ് അനുപമ പരാതി നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അനുപമ നൽകിയ എല്ലാ പരാതികളും രജിസ്റ്ററിലുണ്ട്. എല്ലാ പരാതികളിലും വാദിയുടെയും പ്രതിയുടെയും മൊഴിയെടുത്തിരുന്നു. ആദ്യ പരാതിയിൽ അച്ഛൻ ചില രേഖകൾ ഒപ്പിട്ടു വാങ്ങിയെന്നും ഇത് വേണമെന്നുമായിരുന്നു പരാതി. ഇതിൽ കുട്ടിയെ കുറിച്ച് പറയുന്നില്ല. ഏപ്രിൽ മാസത്തിൽ നൽകിയ പരാതിയിൽ അച്ഛന്റെ മൊഴിയെടുത്ത ശേഷം തുടർ നടപടി അവസാനിച്ചതിന് പിന്നാലെയാണ് അനുപമ രണ്ടാമത്തെ പരാതി നൽകിയത്. അതിലാണ് കുട്ടിയെ കുറിച്ച് പറയുന്നതെന്നും കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്.
രണ്ടാമത്തെ പരാതിയിൽ കുട്ടിയെ കൊണ്ടുപോയെന്നും രേഖയിൽ ഒപ്പിട്ടെന്നും പറയുന്നുണ്ട്. ആ പരാതിയിലും അനുപമയുടെയും അച്ഛന്റെയും മൊഴിയെടുത്തു. കുഞ്ഞിനെ കൈമാറിയ രേഖയിൽ ഒപ്പിട്ട നോട്ടറി, സാക്ഷികൾ എന്നിവരുടെ മൊഴിയും എടുത്തുവെന്ന് കമ്മീഷണർ പറയുന്നു. കുട്ടിക്ക് വേണ്ടി കോടതിയെ സമീപിക്കണമെന്ന് അനുപമയോട് നിർദേശിക്കുകയും ചെയ്തുവെന്നും രേഖകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ സംശയമുണ്ടായില്ലെന്നും ബൽറാം കുമാർ ഉപാധ്യായ പറയുന്നു.