വീട്ടമ്മ എന്ന നിലയിൽ സമരമെന്ന് പ്രസംഗത്തിൽ പറഞ്ഞ ശോഭ പിന്നീട് ബിജെപി നേതാവ് കൂടിയാണല്ലോ താനെന്ന് കൂടി വിശദീകരിച്ചു. പക്ഷേ ബാനറിൽ ബിജെപി ചിഹ്നമോ കൊടിയോ ഇല്ല. 

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി നിയമനപ്രശ്നത്തിൽ സ്വന്തം നിലയ്ക്കുള്ള ഉപവാസ സമരവുമായി ശോഭാ സുരേന്ദ്രൻ. എന്നാൽ, സെക്രട്ടറിയേറ്റിന് മുന്നിലെ 48 മണിക്കൂർ ഉപവാസ സമരത്തിൽ പാർട്ടി കൊടിയോ ചിഹ്നമോ ഒന്നുമില്ല. ജില്ലയിലെ പാർട്ടി പ്രവർത്തകർ പിന്തുണയുമായെത്തിയപ്പോൾ നേതാക്കളാരും ഐക്യദാർഡ്യവുമായെത്തിയില്ല എന്നതും ശ്രദ്ധേയമായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പത്ത് മാസത്തെ ഇടവേളക്ക് ശേഷം പാർട്ടിയിൽ സജീവമായി തുടങ്ങിയെങ്കിലും സംസ്ഥാന നേതൃത്വത്തിൻ്റേയും ശോഭയുടേയും സഞ്ചാരം ഇരുവള്ളങ്ങളിൽ തന്നെയാണെന്നുള്ളതാണ് ഒറ്റയാള്‍ സമരം തെളിയിക്കുന്നത്. ഉദ്യോഗാർത്ഥികളുടെ സമരത്തിന് കോൺഗ്രസ് ആഞ്ഞുപിന്തുണക്കുമ്പോഴാണ് ബിജെപി വൈസ് പ്രസിഡണ്ട് ഒറ്റക്ക് ഇറങ്ങിയത്.

വീട്ടമ്മ എന്ന നിലയിൽ സമരമെന്ന് പ്രസംഗത്തിൽ പറഞ്ഞ ശോഭ പിന്നീട് ബിജെപി നേതാവ് കൂടിയാണല്ലോ താനെന്ന് കൂടി വിശദീകരിച്ചു. പക്ഷേ ബാനറിൽ ബിജെപി ചിഹ്നമോ കൊടിയോ ഇല്ല. ജില്ലയിലെ ചില പാ‍ർട്ടി പ്രവർത്തകർ ഇടയ്ക്ക് ശോഭയ്ക്ക് പിന്തുണയുമായി വന്നെങ്കിലും നേതാക്കളെയാരേയും സെക്രട്ടേറിയറ്റിലേക്ക് കണ്ടില്ല. പ്രകടനങ്ങൾക്കും വാർത്താസമ്മേളനത്തിനും അപ്പുറം നിയമനപ്രശ്നത്തിൽ സംസ്ഥാനനേതാക്കൾ ഉപവാസം അടക്കം നടത്തി നേരിട്ടിറങ്ങണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ സജീവമാണ്. 

ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനാകട്ടെ ഞായറാഴ്ച ആരംഭിക്കാനിരിക്കുന്ന വിജയ് യാത്രയുടെ ഒരുക്കങ്ങളിലാണ്. അതിനിടെയാണ് സംസ്ഥാന പ്രസിഡണ്ടുമായി ഔദ്യോഗിക ചർച്ച നടത്താതെയുള്ള ശോഭയുടെ ഒറ്റയാൾ സമരം. പക്ഷെ സമരത്തിനിറങ്ങും മുമ്പ് പി കെ കൃഷ്ണദാസ് പക്ഷവുമായി ശോഭ ആശയവിനിമയം നടത്തിയിരുന്നുവെന്നാണ് സൂചന.

ശോഭയുടെ സമരത്തെ ഔദ്യോഗിക വിഭാഗത്തിന് തള്ളാനുമാകില്ല. കോർക്കമ്മിറ്റിയിലെ സ്ഥാനം അടക്കം ശോഭ ആവശ്യപ്പെട്ട പദവികളിൽ ഇനിയും തീരുമാനമായിട്ടില്ല. ഒറ്റയാൻ സമരം നടത്തിയ ശോഭാ ഇനി വിജയ് യാത്രയിൽ പങ്കെടുക്കുമോ എന്നാണ് അറിയേണ്ടത്.