ശുദ്ധിസേനാ അംഗങ്ങള്‍ ശബരിമലയിലെത്തി; ശുചീകരണപ്രവർത്തനങ്ങള്‍ക്ക് തുടക്കം
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനോട് അനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തുന്ന ശുദ്ധിസേനാ അംഗങ്ങള്‍ എത്തി.
പമ്പ: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനോട് അനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തുന്ന ശുദ്ധിസേനാ അംഗങ്ങള്‍ എത്തി. തമിഴ്നാട്ടില്‍ നിന്നുള്ള 900 പേരാണ് ഇക്കുറി വിവിധ സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ശുചികരണ പ്രവർത്തനങ്ങള്‍ നടത്തുക.
1995 മുതല്‍ ഈ നീലക്കുപ്പായക്കാരാണ് ശബരിമലയിലും അനുബന്ധപ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തുന്നത്. തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് ഇവർ. കർഷകർ മുതല്‍ ബിരുദധാരികള്‍ വരെ ശബരിമല സാനിറ്റേഷൻ സോസൈറ്റി എന്ന എസ്എസ്എസില്‍ ഉണ്ട്. മകരവിളക്ക് കഴിഞ്ഞ് ശുചികരണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയ ശേഷമെ ഇവർ ഇനി ഇവർ നാട്ടിലേക്ക് മടങ്ങൂ.
ശബരിമല പമ്പ നിലക്കല്‍ പന്തളം ഏരുമേലി എന്നിവിടങ്ങളില്‍ ഇവരുടെ സേവനം ലഭ്യാമാകും. എല്ലാ അംഗങ്ങളുടെ പേരിലും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിക്കഴിഞ്ഞു. കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഇവരുടെ പ്രവർത്തനം. സേന പ്രവർത്തന ഉദ്ഘാടനം ജില്ലാകളക്ടർ നിർവ്വഹിച്ചു. അടുത്ത വർഷം മുതല്‍ ഇവരുടെ കൂലിവർദ്ധിപ്പിക്കാനും തീരുമാനം ആയിടുണ്ട്.